വിനയം കൊണ്ട് ഏതു ശക്തനെയും തോൽപ്പിക്കാം എന്നു മനസ്സിലാക്കി തരുന്ന ഒരു കഥ
ഹരേ കൃഷ്ണ!
ശ്രീകൃഷ്ണനും നെല്ലിക്കയും
ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട ചങ്ങാതിമാരിലൊരാളാണ് അർജ്ജുനൻ. ഒരിക്കൽ ശ്രീകൃഷ്ണൻ അർജ്ജുനനെയും, തേരാളിയായ സാത്യകിയെയും കൂട്ടി വനത്തിലൂടെ ഒരു സവാരിക്കിറങ്ങി.
"കാട്ടിലൂടെയുള്ള യാത്രയായതിനാൽ നമുക്ക് തേര് വേണ്ട. കാൽനടയായി പോകാം". ശ്രീകൃഷ്ണൻ പറഞ്ഞു. അവർ രണ്ടുപേരും ആ അഭിപ്രായത്തോട് യോജിച്ചു. കാട്ടിലെ കാഴ്ചകൾ കണ്ടാനന്ദിച്ച് കുറേ നടന്നിട്ട് അവർ ഒരു വൃക്ഷച്ചുവട്ടിൽ വിശ്രമിക്കാൻ തുടങ്ങി. അപ്പോഴേക്കും സന്ധ്യ മയങ്ങിത്തുടങ്ങി . വനപ്രദേശമായതിനാൽ മൂവരും ഒരുമിച്ച് ഉറങ്ങേണ്ടെന്ന് തീരുമാനിച്ചു. സാത്യകിയെ കാവൽ നിർത്തിയിട്ട് അർജ്ജുനനും ശ്രീകൃഷ്ണനും ഉറങ്ങാൻ തുടങ്ങി. കുറേ കഴിഞ്ഞപ്പോൾ പെട്ടെന്ന് തൊട്ടു പിന്നിൽ എന്തോ ശബ്ദം കേട്ട് സാത്യകി തിരിഞ്ഞുനോക്കി. അരണ്ട പ്രകാശത്തിൽ ഒരു നെല്ലിക്ക ഉരുണ്ടുരുണ്ട് അടുത്തേക്ക് വരുന്നത് സാത്യകി കണ്ടു. പൊടുന്നനെ ആ നെല്ലിക്ക വലുതാകാൻ തുടങ്ങി.
"ഹും, സത്യം പറഞ്ഞോ. നീയാരാണ്?". നെല്ലിക്ക ഉച്ചത്തിൽ ചോദിച്ചു. സാത്യകിക്ക്
കോപം വന്നെങ്കിലും പുറത്തുകാണിക്കാതെ ഇങ്ങനെ മറുപടി പറഞ്ഞു.
"ഞാൻ ശ്രീകൃഷ്ണന്റെ തേരാളി സാത്യകിയാണ്".
"നിനക്ക് യുദ്ധം ചെയ്യാനറിയാമോ?". നെല്ലിക്ക ശരീരം കുറേക്കൂടി വലുതാക്കിക്കൊണ്ട് ചോദിച്ചു.
ഇത്തവണ സാത്യകിയുടെ ക്ഷമകെട്ടു.
"എടാ, നിന്നെ അടിച്ചു നിലംപരിശാക്കാൻ എനിക്കീ പെരുവിരൽ മതി. നീ ആരാണെന്ന് വേഗം പറഞ്ഞോ.." സാത്യകി പറഞ്ഞു. അപ്പോൾ നെല്ലിക്ക പറഞ്ഞു:
"ഞാനൊരു യക്ഷനാണ്. നിന്നെ യുദ്ധംചെയ്തു തോൽപ്പിക്കാനാണ് വന്നത്". ഇത്രയും പറഞ്ഞു നെല്ലിക്ക ഒരു യക്ഷന്റെ രൂപം പൂണ്ട് സാത്യകിയോട് പൊരുതാൻ അടുത്തുചെന്നു. സാത്യകി വേഗം വാളുമായി യക്ഷനെ ആക്രമിക്കാൻ തയ്യാറെടുത്തു.
"ഹും നിന്റെ അഹങ്കാരം ഞാനിന്നു തീർക്കുമെടാ". യക്ഷൻ ഉച്ചത്തിൽ പറഞ്ഞു. ഇതെല്ലാം ഉറക്കം നടിച്ചുകിടക്കുന്ന ശ്രീകൃഷ്ണൻ കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് അറിയാതെതന്നെ ചിരിവന്നു. യുദ്ധത്തിൽ യക്ഷൻ സാത്യകിയെ കീഴ്പ്പെടുത്തി. യക്ഷന്റെ കൈയിൽകിടന്ന് സാത്യകി മരണവേദനകൊണ്ട് പുളയാൻ തുടങ്ങി.
"അയ്യോ, എന്നെ കൊല്ലല്ലേ...കൊല്ലല്ലേ". സാത്യകി യക്ഷനോട് യാചിച്ചു. അവൻ സാത്യകിയെ മോചിപ്പിച്ച് വീണ്ടും നെല്ലിക്കയായി മേലോട്ട് പോയി.
"ശ്ശെ, വല്ലാത്ത നാണക്കേടായി. അർജ്ജുനനും ശ്രീകൃഷ്ണനും ഇതറിയണ്ട". സാത്യകി മനസ്സിൽ കരുതി. ഒട്ടും വൈകാതെ സാത്യകി അർജ്ജുനനെ വിളിച്ചുണർത്തി. എന്നിട്ട് ഒന്നുമറിയാത്തമട്ടിൽ ഉറങ്ങാൻ കിടക്കുകയും ചെയ്തു. അർജ്ജുനനേയും യക്ഷൻ ഒരു
പാഠം പഠിപ്പിക്കാതിരിക്കില്ല. സാത്യകി കരുതി. കുറച്ചു സമയം കഴിഞ്ഞു. അതാ ഒരു നെല്ലിക്ക മുകളിൽനിന്നും വീണു. ശബ്ദം കേട്ട് അർജ്ജുനൻ തിരിഞ്ഞു നോക്കി.
"സത്യം പറഞ്ഞോ...നീ ആരാ?". നെല്ലിക്ക അർജ്ജുനനോട് ചോദിച്ചു.
"ഞാനാരെന്നോ? വില്ലാളിവീരനായ അർജ്ജുനനെ തിരിച്ചറിയാൻ കഴിയാത്ത നീയൊരു മഹാവിഡ്ഢി തന്നെ". അർജ്ജുനൻ അഹങ്കാരത്തോടെ പറഞ്ഞു. നെല്ലിക്ക പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു. "ഞാൻ നിന്നെപ്പറ്റി കേട്ടിട്ടില്ല... വീരനാണെങ്കിൽ എന്നോട് പൊരുതി ജയിക്കാൻ നോക്ക്". അതോടെ നെല്ലിക്ക വലുതാകാൻ തുടങ്ങി. വൈകാതെ അതൊരു
യക്ഷനായി മാറുകയും ചെയ്തു. രണ്ടുപേരും പൊരിഞ്ഞ യുദ്ധം തന്നെ തുടങ്ങി. ശ്രീകൃഷ്ണൻ അപ്പോഴും കള്ളയുറക്കം നടിച്ചു കിടന്നതേയുള്ളു. ഒടുവിൽ യക്ഷൻ അർജ്ജുനനെയും തോൽപ്പിച്ച് അടിയറവു പറയിച്ചു. അർജ്ജുനന് വല്ലാത്ത അപമാനം തോന്നി.
അർജ്ജുനനും ഇതെല്ലാം രഹസ്യമായി വയ്ക്കാൻ നിശ്ചയിച്ചു. ഒടുവിൽ ശ്രീകൃഷ്ണന്റെ ഊഴമായി. ശ്രീകൃഷ്ണൻ കാവൽ നിന്നപ്പോഴും നെല്ലിക്കയുടെ രൂപത്തിൽ യക്ഷൻ പ്രത്യക്ഷപ്പെട്ടു. "ഹും, നീയാരാണ്?". നെല്ലിക്ക ചോദിച്ചു. "ഞാൻ ശ്രീകൃഷ്ണനാണ്". ശ്രീകൃഷ്ണൻ പറഞ്ഞു. "കരുത്തനും തന്ത്രശാലിയുമായ അങ്ങയെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്". നെല്ലിക്ക പറഞ്ഞു. "ഹേയ്, എനിക്ക് അത്ര കരുത്തൊന്നുമില്ല. ഞാൻ തന്ത്രശാലിയുമല്ല". ശ്രീകൃഷ്ണൻ വിനയപൂർവ്വം മറുപടി പറഞ്ഞു. "എന്നാൽ ഞാൻ ശക്തനാണ്. എത്ര വേണമെങ്കിലും എനിക്ക് വലുതാകാൻ കഴിയും". നെല്ലിക്ക പറഞ്ഞു. "അയ്യോ, വലുതാകുന്നവരെ കാണുന്നതുപോലും എനിക്ക് ഭയമാണ്. ചെറിയവരെയാണ് എനിക്കിഷ്ടം" ശ്രീകൃഷ്ണൻ പറഞ്ഞു. എങ്കിൽ ഞാൻ ചെറുതാകാം. എന്നിട്ടാകാം ബാക്കി കാര്യങ്ങൾ". ഇത്രയും പറഞ്ഞ് നെല്ലിക്ക ചെറുതായി. പൊടുന്നനെ തന്ത്രശാലിയായ ശ്രീകൃഷ്ണൻ ഒറ്റച്ചാട്ടത്തിന് നെല്ലിക്ക കൈക്കലാക്കി. എന്നിട്ട് സ്വന്തം ചേലത്തുമ്പിൽ അത് കെട്ടിയിട്ടു. പിന്നീട് ഒന്നുമറിയാത്തപോലെ കാവൽജോലി തുടരുകയും ചെയ്തു. പ്രഭാതമായി.
സാത്യകിയും അർജ്ജുനനും ഉണർന്നെഴുന്നേറ്റു. അവർ ശ്രീകൃഷ്ണനെ കൗതുകത്തോടെ നോക്കി. ഒരു മൽപ്പിടുത്തം നടന്നതിന്റെ ഒരു ലക്ഷണവും ശ്രീകൃഷ്ണനിലില്ല. ശ്രീകൃഷ്ണന് അർജ്ജുനന്റെയും സാത്യകിയുടെയും മനസ്സിലിരിപ്പ് പിടികിട്ടി. അദ്ദേഹം വേഗം ചേലത്തുമ്പിൽ കെട്ടിയിരിക്കുന്ന നെല്ലിക്ക രണ്ടാളേയും കാണിച്ചുകൊടുത്തു. "നിങ്ങൾ ഈ നെല്ലിക്കയുടെ കാര്യമാവും ചിന്തിക്കുന്നത് ". ശ്രീകൃഷ്ണൻ ചോദിച്ചു. സാത്യകിയും അർജ്ജുനനും പരസ്പരം നോക്കി. "അങ്ങ് എങ്ങനെ ഇവനെ പിടികൂടി തടവിലാക്കി?". അവർ ചോദിച്ചു. ശ്രീകൃഷ്ണൻ നടന്നതെല്ലാം അവരോടു പറഞ്ഞു . "തന്നെക്കാൾ വലുതായി ആരുമില്ലെന്ന് അഹങ്കരിച്ചതാണ് നിങ്ങളുടെ തോൽവിക്ക് കാരണം. വിനയംകൊണ്ട് ഏത് ശക്തനെയും തോൽപ്പിക്കാമെന്ന് ഇപ്പോൾ മനസ്സിലായില്ലേ?". ശ്രീകൃഷ്ണൻ പറഞ്ഞു. പിന്നീട് ശ്രീകൃഷ്ണൻ മാപ്പുനൽകി യക്ഷനെ സ്വതന്ത്രനാക്കി!
(കടപ്പാട്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ