ഭജഗോവിന്ദം (മോഹമുദ്ഗരം) 8



ശ്രീശങ്കരാചാര്യ_വിരചിത_ഭജഗോവിന്ദം (മോഹമുദ്ഗരം)

ശ്ലോകം_8

"കാ തേ കാന്താ കസ്‌തേ പുത്രഃ 
സംസാരോfയ: മതീവ വിചിത്രഃ
കസ്യ:ത്വം കഃ കുത ആയാത-
സ്‌തത്ത്വം ചിന്തയ തദിഹ ഭ്രാതഃ "- 8

അല്ലയോ സോദരാ….. നിന്റെ ഭാര്യ നിന്റെ പുത്രന്‍ ഇവരൊക്കെ നിന്റെ ആരാണ്? ഇവയെല്ലാം കേവലം സംസാര ബന്ധങ്ങള്‍ മാത്രമാകുന്നു. നീ ആരാണ്?, നീ ആരുടേതാണ്?, നീ എവിടനിന്നു വന്നു?, ഇതേകുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ?. ജനനമരണരൂപമായ ഈ ജീവിതാനുവര്‍ത്തനം (സംസാരം) വളരെ വിചിത്രമാണ്. അല്ലയോ സഹോദരാ ഇനിയങ്കിലും ഈ സത്യങ്ങളെകുറിച്ച് നീ ചിന്തിക്കുക. മേലിലങ്കിലും ഇത്തരം സംസാര ബന്ധങ്ങളില്‍ കുടുക്കി നിന്റെ സമയം പാഴാക്കാതിരിക്കുക.

സംശയങ്ങളും സന്ദേഹങ്ങളുമാണ് ഒരു മനുഷ്യനെ ഉത്തരത്തിലേക്ക് നയിക്കുന്നത്. നിരന്തരം സംശയം ഉള്ളവനായിരിക്കും യഥാർഥ പഠിതാവ്. ഉപനിഷത്തുക്കൾ മിക്കവയും സംശയങ്ങളിലൂടെയാണ് മുന്നേറുന്നത്. കഠോപനിഷത്ത് തന്നെ ഉദാഹരണമാക്കാം. വാജസ്രവസ്സിൻ്റെ പുത്രനായ നജികേതസ്സ് ആദ്യം തന്നെ പിതാവിനെ സംശയങ്ങളും ചോദ്യങ്ങളും കൊണ്ട് വീർപ്പുമുട്ടിക്കുന്നു. പിന്നീടത് മരണദൂതനായ യമനുമായുള്ള സംവാദം ആയി മാറുന്നു. സംശയങ്ങളും സംവാദവുമാണ് നജകേതസ്സിനെ ജ്ഞാനായാക്കുന്നത്. 

പ്രക്ഷോപനിഷത്തിൻ്റെ ശീർഷകം തന്ന സംശയത്തെ സൂചിപ്പിക്കുന്നു. നിരവധി പ്രശ്നങ്ങൾ അഥവാ സംശയങ്ങളാണ് ഈ ഉപനിഷത്തിന് ആധാരം. ഉപനിഷത്തിൻ്റെ ജ്ഞാനമണ്ഡലത്തെ കൂട്ടുപിടിക്കുന്നതാണ് പ്രസ്തുത സ്തോത്രവും ആയതിനാൽ നിരവധി സംശയങ്ങളിലൂടെത്തന്നെയാകുന്നു സ്തോത്രാരംഭവും. പ്രധാനമായും പഞ്ച പ്രശ്നങ്ങളാണ് ഇവിടെ സിദ്ധം. 1. നിൻ്റെ ഭാര്യ ആരാകുന്നു. 2. പുത്രനാരാകുന്നു. 3. നീ ആരാകുന്നു. 4. ആരുടേതാകുന്നു. 5. നീ എവിടെ നിന്നു വന്നു. എറ്റവും ചിന്തനീയമായ ചോദ്യങ്ങൾ.

മുമ്പ് പരസ്പരം കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്തവർ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിക്കുന്നു. വിവാഹം കഴിക്കുന്നു. അതിനു മുൻപ് അവർ ആരായിരുന്നെന്നോ എന്തായിരുന്നെന്നോ ഉള്ള അറിവും സ്പഷ്ടമല്ലായിരുന്നു. അവർ കുടുംബം സൃഷ്ടിക്കുന്നു കുഞ്ഞിനെ സൃഷ്ടിക്കുന്നു. അതുവരെ ഈ പുത്രൻ എവിടെയായിരുന്നു? ഇത്തരം കാര്യങ്ങൾ ചിന്തിച്ച് ചിന്തിച്ച് പോകുംപോൾ ഞാനെന്ന ഭാവത്തിൽ എത്തിച്ചേരുന്നു. ആരാണീ ഞാൻ ? എന്ന അന്വേഷണം ആരുടേതാണ് ഞാൻ ? എന്ന ചിന്തക്കുകൂടി കാരണമാകുന്നു. തുടർന്ന് എവിടെ നിന്നാണ് ഞാൻ എന്ന ഭാവത്തിൻ്റെ അസ്തിത്വം ഉടലെടുത്തത് എന്ന് അന്വേഷണത്തിലേക്ക് നിരന്തര ചിന്തകൾ എത്തുന്നു. 

എപ്പോഴും കൂടെ ഉണ്ടാകുമെന്ന് കരുതുന്നവരുടെ അഭാവത്തിന് നിമിഷനേരം മതി. സർവ്വം ക്ഷണികവും ദുഃഖമയവുമായ ഈ ലോകജീവിതം സത്യമാണന്ന് കരുതുന്നത് മൂഢത്വമാണ്. ഒരോന്നിനെക്കുറിച്ചറിയുമ്പോഴും ഇതല്ല… ഇതല്ല സത്യം എന്ന് തിരിച്ചറിയുന്നു. സത്യത്തെ തിരിച്ചറിയാൻ ഭജഗോവിന്ദം ഉപദേശിക്കുന്നു - ഹേ മൂഢാ ഗോവിന്ദനെ ഭജിക്കുക… നിരന്തരം തത്ത്വത്തെ ചിന്തിക്കുക.

ഓം ഹരി ഗോവിന്ദായ നമ 🙏
***


ഭജഗോവിന്ദം (മോഹമുദ്ഗരം )


ശ്രീശങ്കരാചാര്യ_വിരചിത_ഭജഗോവിന്ദം/മോഹമുദ്ഗരം

"അംഗം ഗളിതം പലിതം മുണ്ഡം
ദശനവിഹീനം ജാതം തുണ്ഡം
വൃദ്ധോയാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാപിണ്ഡം"

പ്രായാധിക്യം കാരണം ശരീരം വളഞ്ഞുപോകുകയും, ജരാനര ബാധിക്കയും, പല്ലുകള്‍ എല്ലാം കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. ആരോഗ്യം ക്ഷയിച്ച അവന് പിന്നീട് ഊന്നുവടിയുടേയോ, അല്ലങ്കില്‍ പരസഹായമോ കൂടാതെ നിവര്‍ന്നു നില്‍ക്കാന്‍ കൂടി കഴിയുകയില്ല. ആ അവസ്ഥയിലും മനുഷ്യന്‍ പലതരത്തിലുള്ള ആഗ്രഹങ്ങളില്‍ നിന്നും മുക്തനാകുന്നില്ല.

മാറ്റങ്ങൾക്ക് വിധേയമാകുന്ന ശരീരഘടനയാണ് ജീവികളുടേത്. മനുഷ്യൻ്റെയും അങ്ങനെ തന്നെ. ശുഷ്കശരീരത്തിൽ നിന്ന് സ്ഥൂലശ ശീരത്തിലേക്കും വീണ്ടും ശുഷ്ക ശരീരത്തിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ്റെ പാതയിൽ ഉടനീളം ആശകളുടെ മുള്ളുകളും നിരന്നിരിക്കുന്നു. ആശകൾ ഓരോന്നായി സഫലമാക്കാൻ ശ്രമിക്കുന്നതിനനുസരിച്ച് കാലും സഞ്ചരിക്കുന്നു. ഒടുവിൽ വൃദ്ധനാകുന്നു. കരുത്തുറ്റ ശരീരത്തിലെ സന്ധികളെല്ലാം അയയുന്നു. കറുത്ത് പറ്റം പറ്റമായി നിന്ന മുടിച്ചരുകളിൽ നിന്ന് പിന്നീട് കൊഴിഞ്ഞു പോവുകയും ചെയ്യുന്നു. ആവേശത്തോടു കൂടി നടന്ന പാതകളിലൂടെ പിന്നെ അവന് സഞ്ചരിക്കാനാകുന്നില്ല. സാവധാനം നടക്കാൻ പോലും ഊന്നുവടിയുടെ സഹായം വേണ്ടി വരുന്നു. മരണക്കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഇത്തരം അവസ്ഥയിൽ പോലും മനുഷ്യൻ ആശ കൈവെടിയുന്നില്ല. വീണ്ടും വീണ്ടും ജീവിക്കാനുള്ള മോഹം മനുഷ്യനെ പിൻതുടരുന്നു. ദേഹം മണ്ണിനോട് ചേരും വരെ തൃഷ്ണ ദേഹത്തോട് ചേർന്നു നിൽക്കുന്നു. ആഗ്രഹങ്ങളാകുന്ന ആഴിയിൽ നിന്നും കരകയറാൻ ശ്രമിക്കും തോറും അതിൽ തന്നെ പെട്ടു പോകുന്നു. യഥാസമയത്ത് കർമ്മങ്ങൾ ചെയ്യാതെ മരണത്തിലേക്ക് പ്രവേശിക്കുമ്പോൾ കുറച്ചു കുടി വർഷം ലഭിച്ചെങ്കിൽ പലതും ചെയ്യാമെന്ന് മോഹിക്കുന്നു. ആ മോഹത്തെ മരണം ദയാരഹിതമായി പറിച്ചെടുക്കുന്നു.

അതു കൊണ്ട് ദുരാഗ്രഹങ്ങളെല്ലാം കളഞ്ഞ് ചെയ്തു തീർക്കേണ്ട കർമ്മങ്ങൾ യഥാവിധി ചെയ്തു സ്നേഹാർദ്രമായ ഹൃദയത്തിനുടമയായാൽ നമളോരുത്തരും ദൈവമായി ഉയരുന്നു. ഉള്ളിലെ അഖണ്ഡ നാളത്തെ തിരിച്ചറിയുന്നു. ഈ തിരിച്ചറിവിനുള്ള ഉപാധി തന്നെയാണ് ഗോവിന്ദ ഭജനവും.

ഓം ഹരി ഗോവിന്ദായ നമ :

***

ശ്രീ ചട്ടമ്പി സ്വാമികൾ -1


ശ്രീ ചട്ടമ്പി സ്വാമികളുടെ സമാധി  ചിത്രം 
(മൈനാഗപ്പള്ളി വേങ്ങക്കുറിശ്ശിയിൽ ഉള്ളത്). 

കൊല്ലവര്‍ഷം 1099 മേടം 23നു,  കാർത്തിക നാളിൽ 3.35 pm-നാണ് സ്വാമികൾ  സമാധിയായത്. അന്ന് കൊല്ലം ജില്ലയിൽ ക്യാമറ സ്വന്തമായിട്ട് ഉണ്ടായിരുന്നത് രണ്ട്  പേർക്കു മാത്രമായിരുന്നു. ശ്രീ കുമ്പളത്ത് ശങ്കുപിള്ളയ്ക്കും (സ്വാതന്ത്ര്യസമര സേനാനി), ശ്രീ കുറിശ്ശേരി നാരായണപിള്ളയ്ക്കും. നാദസ്വരം, തകിൽ തുടങ്ങിയ വാദ്യമേളങ്ങളോടു കൂടി ആഘോഷമായാണ് സ്വാമിജിയെ സമാധി ഇരുത്തിയത്. 

രാഷ്ട്രപിതാവായ മഹാത്മജി, പന്മനയിലെ സമാധി ക്ഷേത്രത്തിൽ രണ്ടു ദിവസം താമസിച്ചു പ്രാർത്ഥന നടത്തിയിട്ടുണ്ട്.1109 -മാണ്ട് മകരമാസം 6, 7 തീയതികളിലായിരുന്നു അത്. ഇന്ന് പന്മന ആശ്രമത്തിൽ കാണുന്ന മഹാത്മജി മന്ദിരം അന്നു ഗാന്ധിജിക്കു താമസിക്കുവാൻ വേണ്ടി കുമ്പളത്തു ശങ്കുപ്പിള്ള പണി കഴിപ്പിച്ചതാണ്. ചട്ടമ്പി സ്വാമികളുടെ സമാധി ദിനമായ മേടമാസത്തിലെ കാർത്തിക നാളിൽ സമാധി വാർഷികം എല്ലാ വർഷവും ആചരിക്കുന്നുണ്ട്. മൂന്നു ദിവസത്തെ ഉത്സവമാണ് പണ്ട് കുമ്പളം നടത്തിയിരുന്നത്.
***

ശ്രീനാരായണ ഗുരുദേവൻ സ്വാമികളെ കണ്ടു മടങ്ങി. കൊല്ലത്ത് പോയി അവിടെ നിന്നും മരുന്ന് കൊടുത്തയച്ചപ്പോൾ സ്വാമികൾ ഇങ്ങനെ പറഞ്ഞു, ഈ നാണുവാശാന് ഒന്നും മനസ്സിലായില്ലേ? കൂടു പൊളിച്ചു പക്ഷി പറക്കാൻ പോകുന്ന അവസരത്തിൽ ഇതൊക്കെ എന്തിനാണ്? 
നിത്യമായ ആത്മാവിനെയും  നശ്വരമായ ശരീരത്തെയും ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞത്
------------

ജീവകാരുണ്യം മനസ്സിലുണ്ടെങ്കിൽ മാത്രമേ ജീവിതത്തിന് അർത്ഥമുള്ളൂ. അഹിംസാതത്വം ഉള്ളിൽ ജ്വലിക്കുന്നവർക്ക് മാത്രമേ ഈ അനുഭവങ്ങൾ ഉണ്ടാവുകയുള്ളൂ.അഹിംസ എന്നാൽ ഒരു ജീവിയെ കൊല്ലാതിരിക്കുക എന്നത് മാത്രമല്ല അർത്ഥം. മനസ്സ് കൊണ്ടോ, വാക്ക് കൊണ്ടോ, പ്രവൃത്തി കൊണ്ടോ പീഡിപ്പിക്കാതിരിക്കുന്നതാണ് അഹിംസ. ഈ അഹിംസാ സിദ്ധിയുള്ളവരുടെ മുമ്പിൽ ജന്മനാ വൈരികളായ ദുഷ്ടമൃഗങ്ങൾ പോലും വിരോധം മറന്ന് ശാന്ത മനസ്‌കരായിത്തീരും. 

അഹിംസാ പ്രതിഷ്ഠയാം തൽ സന്നിധൗ വൈരത്യാഗഃ എന്നാണ് അഹിംസാസിദ്ധിയുടെ ഫലത്തെപ്പറ്റി യോഗശാസ്ത്രത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. അഹിംസാസിദ്ധിയെ പ്രാപിച്ചവൻ അധിവസിക്കുന്ന സ്ഥലത്ത് കീരി, പാമ്പ്, പൂച്ച, എലി, പശു, പുലി മുതലായ ജാത്യാ പരസ്‌പര വൈരമുള്ള ജന്തുക്കൾ കൂടിയും തങ്ങളുടെ വൈരത്തെ മറന്ന് നിർവിശേഷമായ സൗഹാർദത്തോടു കൂടി വർത്തിക്കുന്നു. ഈ സൗഹൃദ ഭാവത്തിന് നിദാനം സിദ്ധന്മാരുടെ അഹിംസാസിദ്ധിയാകുന്നു. അതിനാൽ വൈരപരിത്യാഗം ആ ജന്തുക്കൾക്കുണ്ടാകുന്നു.അങ്ങനെ ചട്ടമ്പിസ്വാമികളുടെ അന്യാദൃശമായ അഹിംസാ സിദ്ധി കൊണ്ടാണ് ക്രൂരജന്തുക്കൾ അദ്ദേഹത്തിൻറെ മുമ്പിൽ ശാന്തശീലരായി മാറുന്നത്. സിംഹം, പാമ്പ്, കടുവാ മുതലായ ക്രൂരജന്തുക്കൾ വളർത്തു മൃഗങ്ങളെപ്പോലെ സ്വാമിയുടെ സമീപത്തു പെരുമാറുന്നു. ആജന്മ ശത്രുക്കളായ എല്ലാ ജീവജാലങ്ങളും സ്വാമിയുടെ മുമ്പിൽ ബന്ധുക്കളായി മാറുന്നു.

***