വിവാദങ്ങൾക്ക് പഞ്ഞം വരരുതല്ലൊ!

ഇതാ ഒരു പുതിയ വിവാദത്തിനുള്ള തുടക്കം കുറിക്കാൻ പോകുന്നു. സ്ഥലം കണ്ണൂരിലെ പയ്യന്നൂർ സുബ്രഹ്മണ്യ  ക്ഷേത്രം. ഈ അമ്പലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഫൊട്ടോവും " The Crowning Glory of Payyannur" എന്ന തലക്കെട്ടിലുള്ള 24-06-2012 ബ്ലോഗ് പോസ്റ്റിൽ കാണാം.

മാതൃഭൂമിയിലെ ഒരു റിപ്പോർട്ടാണിത്.

ക്ഷേത്രാചാരം ലംഘിച്ച് നാലന്പലത്തിനകത്ത് പ്രവേശിക്കുമെന്ന ഭക്തന്റെ മുന്നറിയിപ്പിനെത്തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പോലീസിൽ പരാതി നൽകി

ഷർട്ടിട്ട് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുമെന്നാണ് ഭക്തന്റെ മുന്നറിയിപ്പെന്ന് പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ടി.രാജേഷ് പയ്യന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ആചാരങ്ങൾക്ക് വിപരീതമായി ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്പോൾ തടയേണ്ടിവരുമെന്നും കുഴപ്പമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ സംരക്ഷണം ഉറപ്പുവരുത്തണമെന്നുമാണ് എക്സിക്യൂട്ടീവ് ഓഫീസർ ആവശ്യപ്പെടുന്നത്. 

ദൈവത്തിനുമുന്നിൽ ആണും പെണ്ണും തുല്യരായിരിക്കെ ആണിനുമാത്രമെന്തിനീ വിലക്ക് എന്ന് പ്രകാശൻ എന്ന ഭക്തൻ പയ്യന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വസ്ത്രം ധരിച്ചുനടക്കാനുള്ള പൗരന്റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും നോട്ടീസിലുണ്ട്.

ജനവരി 23ന് വ്യാഴാഴ്ച രാവിലെ 11ന് ഷർട്ട് ധരിച്ച് ക്ഷേത്രത്തിനുള്ളിൽ കടക്കുമെന്നാണ് പ്രകാശന്റെ മുന്നറിയിപ്പ്.

തിരുവാഭരണഘോഷയാത്ര

2014 ജനവരി 12ന് പന്തളത്തുനിന്ന് ശബരിമലയിലേക്കുപോയ ശ്രീ അയ്യപ്പന്റെ തിരുവാഭരണഘോഷയാത്രാ സംഘം ജനവരി 23ന് പന്തളത്ത് മടങ്ങിയെത്തും.

ജനവരി 19ന് രാത്രി മാളികപ്പുറത്തുനടക്കുന്ന കുരുതിക്കുശേഷം തിങ്കളാഴ്ച നടതുറന്നാൽ പന്തളം രാജപ്രതിനിധിക്കു മാത്രമാണ് സന്നിധാനത്ത് ദർശനം ലഭിക്കുന്നത്. അതിനുശേഷം ആചാരപരമായ ചടങ്ങുകൾ നടക്കും. മേൽശാന്തി നടയടച്ച് താക്കോൽ രാജപ്രതിനിധിക്കു കൈമാറും. പതിനെട്ടാംപടിയിറങ്ങിയശേഷം വരും മാസപൂജകൾക്കായി താക്കോലും ചെലവിനായുള്ള സങ്കല്പത്തിൽ പണക്കിഴിയും രാജാവ് മേൽശാന്തിക്കു നൽകിയശേഷം തിരുവാഭരണങ്ങളുമായി മലയിറങ്ങും. 

ആദ്യദിവസം ളാഹ വനംവകുപ്പ് സത്രത്തിലും, രണ്ടാം ദിവസം പെരുനാട് കക്കാട്ട്കോയിക്കൽ ക്ഷേത്രത്തിലും, മൂന്നാംദിവസം ആറന്മുള കൊട്ടാരത്തിലും താവളമടിക്കുന്നസംഘം, നാലാംദിവസം രാവിലെ ഏഴുമണിയോടെ പന്തളത്ത്ത് എത്തിച്ചേരും. തിരികെ വരും വഴി കക്കാട്ട്കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തും. 

പന്തളത്തെത്തിക്കുന്ന തിരുവാഭരണങ്ങൾ ദേവസ്വം ബോർഡധികാരികളിൽനിന്ന് കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ ഏറ്റുവാങ്ങി സുരക്ഷിതമുറിയിൽ വയ്ക്കും. 

അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രം (ഫിബ്രവരി 17) നാളിലാണ് തിരുവാഭരണങ്ങൾ പുറത്തെടുക്കുന്നത്. അന്ന് ആഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. പിന്നീട് വിഷുവിനാണ് തിരുവാഭരണങ്ങൾ ദർശനത്തിനായി തുറന്നുവയ്ക്കുന്നത്. 



Text Curtesy: Mathrubhumi