യഹോവ സാക്ഷികൾ - ഒരു വിവരണം

 യഹോവ സാക്ഷികൾ : ഒരു വിവരണം

പൊതു ആറിവിലേക്കായി മാത്രമാണ് ഈ ലേഖനം (കടപ്പാട് :വെബ് - നെറ്റ്) 

29 ഒക്ടോബർ 2023 ഞായറാഴ്ച ഉണ്ടായ സ്‌ഫോഡനത്തിന് ശേഷം മാത്രമാണു യഹോവ സാക്ഷികൾ എന്ന പേര് പലരും കേൾക്കുന്നത്.

മുഖ്യധാരാ ക്രൈസ്തവരില്‍ നിന്നു വ്യത്യസ്തമായി വിശ്വാസങ്ങള്‍ പിന്തുടരുന്ന ഒരു അന്താരാഷ്ട്ര ക്രിസ്തീയ സമൂഹമാണ് യഹോവ സാക്ഷികള്‍. ലോകവ്യാപകമായി ഏതാണ്ട് 240 ദേശങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനം നടത്തപ്പെടുന്നുണ്ടെന്നും രണ്ടു കോടിയിലധികം വിശ്വാസികള്‍ ഉള്ളതുമായാണ് ഏകദേശ കണക്ക്.

മനുഷ്യവര്‍ഗത്തിന് നിത്യജീവന്‍ പ്രാപിക്കാന്‍ യേശുവിനെ ഭൂമിയിലേക്ക് അയച്ച യഹോവ എന്ന ദൈവത്തില്‍ ആണ് ഇവര്‍ വിശ്വസിക്കുന്നത്. യഹോവാ സാക്ഷികളുടെ ആരാധനരീതി അവര്‍ക്ക് മോല്‍നോട്ടം നടത്തുന്ന ഭരണസംഘത്തിന്റെ ബൈബിള്‍ അടിസ്ഥാനമാക്കിയുള്ള ആശയങ്ങളെ കേന്ദ്രീകരിച്ചുള്ളവയാണ്.

യഹോവയുടെ സാക്ഷികള്‍ ആരാധനക്കായി കൂടുന്ന സ്ഥലം രാജ്യഹാള്‍ എന്നാണ് വിളിക്കുന്നത്. ലോകവ്യാപകമായി യഹോവയ സാക്ഷികള്‍ക്ക് ഒരുലക്ഷത്തില്‍ പരം രാജ്യഹാളുകള്‍ ഉണ്ട്. ആരാധനയുടെ ഭുരിഭാഗവും ബൈബിളും ബൈബിള്‍ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും പഠനത്തിന് ഉള്ളതാണ്. പരമ്പരാഗത ആരാധനാ സമ്പ്രദായങ്ങളോ, പ്രത്യേക സംസാരശൈലയോ, ഉപവാസമോ ഒന്നും അവര്‍ നടത്തുന്നില്ല.

യഹോവയുടെ സാക്ഷികള്‍ പിതാവായ ദൈവത്തിന്റെ യഹോവ എന്ന നാമത്തിന് മാത്രം പ്രാധാന്യം കൊടുക്കുകയും യഹോവയെ മാത്രം സര്‍വ്വശക്തനായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായുമാണ് ഇവര്‍ പഠിപ്പിക്കുന്നത്.

മുഖ്യധാരാ ക്രൈസ്തവ സഭകളുടെ ഉപദേശങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവരുടെ പഠിപ്പിക്കലുകള്‍. ക്രിസ്തുമസ്, ഈസ്റ്റര്‍, ജന്മദിനം എന്നിവ ആഘോഷിക്കുന്നില്ല. കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഇവര്‍ ഉപയോഗിക്കാറില്ല. കൂടാതെ, ഇവര്‍ക്ക് വൈദീകരോ ശമ്ബളം പറ്റുന്ന പുരോഹിതന്മാരോ ഇല്ല. എല്ലാ പ്രവര്‍ത്തകരും സ്വമേധയാ സേവകര്‍ ആണ്. പുകവലി, മുറുക്കാന്‍, മയക്കുമരുന്നിന്റെ ദുരുപയോഗം, അസഭ്യസംസാരം തുടങ്ങിയ ദുശീലങ്ങള്‍ ഇവര്‍ക്ക് ഒട്ടും തന്നെ പാടുള്ളതല്ല. എന്നാല്‍ മദ്യം മിതമായ അളവില്‍ ഉപയോഗിക്കുന്നതില്‍ തടസ്സമില്ല.

വീടുതോറുമുള്ള സുവിശേഷ പ്രവര്‍ത്തനം ഇവരുടെ മുഖമുദ്ര ആണ്. ലോകത്തില്‍ ഏറ്റവും അധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള വെബ്‌സൈറ്റ് യഹോവയുടെ സാക്ഷികളുടേത് ആണ്.

രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കാനും, ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവര്‍ത്തനം, പ്രത്യേകിച്ചും നിര്‍ബന്ധിത സൈനിക സേവനം നിഷ്‌കര്‍ഷിക്കുന്ന രാജ്യങ്ങളില്‍ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്.

നാസി ജര്‍മനിയിലും മുന്‍ സോവിയറ്റ് ഭരണത്തിന്‍ കീഴിലും ഇവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഹിറ്റ്‌ലറിന്റെ സൈന്യത്തില്‍ ചേരാന്‍ വിസമ്മതിച്ചു എന്ന ഒറ്റ കാരണത്താല്‍ ആയിരക്കണക്കിന് യഹോവയുടെ സാക്ഷികളെ തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കുകയും നൂറ് കണക്കിന് അംഗങ്ങളെ വധിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മതത്തിലെ പ്രവര്‍ത്തകര്‍ 1905-ലാണ് കേരളത്തില്‍ പ്രചാരണത്തിനായെത്തിയത്. എന്നാല്‍ 1950-കളിലാണ് ഇവര്‍ സജീവമായിത്തുടങ്ങിയത്. യഹോവയുടെ സാക്ഷികള്‍ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തില്‍ ഇവരെ 'യഹോവാ സാക്ഷികള്‍' എന്ന് പൊതുവെ വിളിക്കുന്നു.

തിരുവനന്തപുരം ജില്ലയില്‍ യഹോവയുടെ സാക്ഷികളുടെ സ്ഥാപകനായ സി.റ്റി. റസ്സല്‍ 1912ല്‍ പ്രസംഗിച്ച സ്ഥലം ഇപ്പോള്‍ റസ്സല്‍പുരം എന്നറിയപ്പെടുന്നു. അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് റസ്സലിനെ കൊട്ടാരത്തിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. കൂടാതെ തിരുവനന്തപുരം വിക്ടോറിയ ജൂബിലി ഹാളില്‍ റസ്സലിനു പ്രസംഗം നടത്താന്‍ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു.

മല്ലപ്പള്ളി, മീനടം, പാമ്ബാടി, വാകത്താനം, കങ്ങഴ, അയര്‍ക്കുന്നം, പുതുപ്പള്ളി എന്നിവടങ്ങളില്‍ ആദ്യകാലത്ത് പ്രവര്‍ത്തനം നടന്നിരുന്നു. ഇപ്പോള്‍ കേരളമൊട്ടാകെ സജീവമാണ്. കേരളത്തില്‍ പതിനയ്യായിരത്തില്‍ അധികം വിശ്വാസികള്‍ ഉള്ളതായി കണക്കാക്കുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും വര്‍ഷത്തില്‍ മൂന്നു തവണ ഇവര്‍ കണ്‍വന്‍ഷന്‍ നടത്താറുണ്ട്.
.*** 

അഭിപ്രായങ്ങളൊന്നുമില്ല: