തിരുവാഭരണഘോഷയാത്ര

2014 ജനവരി 12ന് പന്തളത്തുനിന്ന് ശബരിമലയിലേക്കുപോയ ശ്രീ അയ്യപ്പന്റെ തിരുവാഭരണഘോഷയാത്രാ സംഘം ജനവരി 23ന് പന്തളത്ത് മടങ്ങിയെത്തും.

ജനവരി 19ന് രാത്രി മാളികപ്പുറത്തുനടക്കുന്ന കുരുതിക്കുശേഷം തിങ്കളാഴ്ച നടതുറന്നാൽ പന്തളം രാജപ്രതിനിധിക്കു മാത്രമാണ് സന്നിധാനത്ത് ദർശനം ലഭിക്കുന്നത്. അതിനുശേഷം ആചാരപരമായ ചടങ്ങുകൾ നടക്കും. മേൽശാന്തി നടയടച്ച് താക്കോൽ രാജപ്രതിനിധിക്കു കൈമാറും. പതിനെട്ടാംപടിയിറങ്ങിയശേഷം വരും മാസപൂജകൾക്കായി താക്കോലും ചെലവിനായുള്ള സങ്കല്പത്തിൽ പണക്കിഴിയും രാജാവ് മേൽശാന്തിക്കു നൽകിയശേഷം തിരുവാഭരണങ്ങളുമായി മലയിറങ്ങും. 

ആദ്യദിവസം ളാഹ വനംവകുപ്പ് സത്രത്തിലും, രണ്ടാം ദിവസം പെരുനാട് കക്കാട്ട്കോയിക്കൽ ക്ഷേത്രത്തിലും, മൂന്നാംദിവസം ആറന്മുള കൊട്ടാരത്തിലും താവളമടിക്കുന്നസംഘം, നാലാംദിവസം രാവിലെ ഏഴുമണിയോടെ പന്തളത്ത്ത് എത്തിച്ചേരും. തിരികെ വരും വഴി കക്കാട്ട്കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തും. 

പന്തളത്തെത്തിക്കുന്ന തിരുവാഭരണങ്ങൾ ദേവസ്വം ബോർഡധികാരികളിൽനിന്ന് കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ ഏറ്റുവാങ്ങി സുരക്ഷിതമുറിയിൽ വയ്ക്കും. 

അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രം (ഫിബ്രവരി 17) നാളിലാണ് തിരുവാഭരണങ്ങൾ പുറത്തെടുക്കുന്നത്. അന്ന് ആഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. പിന്നീട് വിഷുവിനാണ് തിരുവാഭരണങ്ങൾ ദർശനത്തിനായി തുറന്നുവയ്ക്കുന്നത്. 



Text Curtesy: Mathrubhumi 

അഭിപ്രായങ്ങളൊന്നുമില്ല: