ജനങ്ങൾ ശ്രദ്ധിക്കുമോ?

അഴീക്കൽ- ഇരിണാവ്  വികസനം തകൃതിയായി നടക്കുന്നത് നാട്ടുകാർക്കെല്ലാം സന്തോഷമുളവാക്കുന്ന സംഗതിയാണ്. ആടുത്ത സ്ഥലമായ പാപ്പിനിശ്ശേരിയിൽ  കണ്ടൽ വനം നശിപ്പിച്ച് ടൂറിസം വികസിപ്പിക്കാൻ ശ്രമിക്കുന്നത്  തർക്കമായി സുപ്രീം കോടതിവരെ പോയിരിക്കുന്നു. അഴീക്കൽ തുറമുഖത്ത് കപ്പൽ പൊളിക്കുന്ന വ്യവസായം വളർന്നുകൊണ്ടിരിക്കുകയാണ്.  ഇത് പരിസ്ഥിതിയെ ബാധിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. ലോകത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിവാദ വിഷക്കപ്പല്‍ പ്രോബോ കോള പൊളിക്കാനായി ഇന്ത്യയിലേക്ക് എത്തിയതായി വാർത്തകൾ കാണുന്നു.

ആംസ്റ്റര്‍ഡാമില്‍ വിഷവസ്തുക്കള്‍ നിക്ഷേപിച്ചതോടെയാണ് ഈ കപ്പല്‍ വിവാദത്തിലാകുന്നത്. തുടര്‍ന്ന് കപ്പല്‍ ആഫ്രിക്കയിലേക്ക് അയച്ച് നൈജീരിയയിലും മറ്റും  ശ്രമം തുടര്‍ന്നെങ്കിലും ഒടുവില്‍ കപ്പലിലെ വിഷവസ്തുക്കള്‍ ഐവറി കോസ്റ്റ് തീരത്ത് ഒഴിവാക്കിയതായി പറയപ്പെടുന്നു. ആ മാലിന്യത്തില്‍ നിന്നും വിഷബാധയേറ്റ് ഐവറി കോസ്റ്റിലെ അബിദ്ജാന്‍ നഗരത്തില്‍ 16 പേര്‍ മരിച്ചതായും, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 3 കോടി ഡോളറും സര്‍ക്കാരിന് പത്ത് കോടി ഡോളറും നഷ്ടപരിഹാരം നല്‍കിയാണ് കപ്പലുടമകള്‍  2006 ല്‍ കേസ് ഒത്തുതീര്‍പ്പിലെത്തിച്ചത് എന്നുമൊക്കെ റിപ്പോർട്ടുണ്ട്. ആസ്ബസ്റ്റോസ്, എലെക്റ്റ്രോണിക്ക് സര്‍ക്യൂട്ട് ബോര്‍ഡുകള്‍, വിഷാംശം അടങ്ങിയ പെയിന്റുകള്‍, എണ്ണ, രാസവസ്തുക്കള്‍ എന്നിവയാണ് കപ്പലിലുണ്ടായിരുന്നത്. 1989 ല്‍ നിര്‍മ്മിച്ച എണ്ണക്കപ്പലായ പ്രോബോ കോള ഇപ്പോള്‍ ഗള്‍ഫ് ജാഷ് എന്ന പേരിലാണ്  അറിയപ്പെടുന്നത്.

ഗുജറാത്ത് കടൽക്കരയിലുള്ള കപ്പലുകള്‍ പൊളിക്കുന്ന ചില സ്ഥാപനങ്ങൾ  വിഷവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന  കപ്പലുകളും പൊളിക്കുന്നതായി  അടുത്തകാലത്ത്  വാര്‍ത്ത ഉണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: