Keyman for Malayalam Typing

ആപത്തുള്ള തൊഴിലുകൾ!

സമൂഹത്തിൽ ഇന്ന് നിലവിലുള്ള ഏറ്റവും അപകടകരമായ തൊഴിലുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ചില പ്രത്യേക മേഖലകളാണ്.

 മനുഷ്യവിസർജ്യങ്ങളും മലിനജലവും നിറഞ്ഞ മാൻഹോളുകളിലേക്ക് യാതൊരു സുരക്ഷയുമില്ലാതെ ഇറങ്ങേണ്ടിവരുന്ന, നിയമം മൂലം നിരോധിച്ചിട്ടും പൂർണ്ണമായി ഇല്ലാതായിട്ടില്ലാത്ത തോട്ടിപ്പണി (Manual Scavenging) പോലുള്ള മനുഷ്യത്വരഹിതമായ തൊഴിലുകൾ അതിലൊന്നാണ്.

 മിനിറ്റുകൾക്കകം ജീവനെടുക്കാൻ ശേഷിയുള്ള ഹൈഡ്രജൻ സൾഫൈഡ്, മീഥേൻ തുടങ്ങിയ വിഷവാതകങ്ങൾ ശ്വസിച്ചും മാരകമായ രോഗങ്ങൾ ഏറ്റുവാങ്ങിയുമാണ് അവർ ജീവിക്കുന്നത്. അതുപോലെ തന്നെ ഭൂമിയുടെ അടിത്തട്ടിൽ കൽക്കരിപ്പൊടിയും സിലിക്കണും ശ്വസിച്ച് 'ബ്ലാക്ക് ലങ്', 'സിലിക്കോസിസ്' തുടങ്ങിയ മാറാരോഗങ്ങൾക്ക് ഇരയാകുന്ന ഖനന തൊഴിലാളികളും, ഉയരങ്ങളിൽ നിന്നും മരങ്ങളിൽ നിന്നും വീണ് തൽക്ഷണ മരണം സംഭവിക്കാൻ സാധ്യതയുള്ള നിർമ്മാണ-മരംവെട്ട് തൊഴിലാളികളും നമ്മുടെ മുന്നിലുണ്ട്. ഇത്തരത്തിൽ പെട്ടെന്നുണ്ടാകുന്ന അപകടങ്ങൾക്കും ദീർഘകാല രോഗങ്ങൾക്കും സാധ്യതയുള്ള കഠിനമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് സമൂഹം പലപ്പോഴും ചർച്ച ചെയ്യാറുമുണ്ട്.
എന്നാൽ, ബാഹ്യമായി വളരെ ശാന്തവും ഭക്തിസാന്ദ്രവുമായി തോന്നിക്കുന്ന, എന്നാൽ പതുക്കെപ്പതുക്കെ ശരീരത്തെ കാർന്നുതിന്നുന്ന അത്തരമൊരു ആരോഗ്യപ്രതിസന്ധി ക്ഷേത്രങ്ങളിലെ ശ്രീകോവിലുകൾക്കുള്ളിലും നിലനിൽക്കുന്നുണ്ട് എന്നത് പലരും തിരിച്ചറിയാത്ത ഒരു യാഥാർത്ഥ്യമാണ്. ഭക്തർക്ക് മാനസിക ശാന്തി പകരുന്ന കൈകൾക്ക് പിന്നിൽ അശാന്തിയുടെ വലിയൊരു ലോകമുണ്ട്. പരമ്പരാഗത തനിമ നിലനിർത്തുന്ന ക്ഷേത്രങ്ങളിലെ ശ്രീകോവിലുകൾക്കുള്ളിൽ മണിക്കൂറുകളോളം ശ്വാസമടക്കിപ്പിടിച്ച് കർമ്മം ചെയ്യുന്ന ശാന്തിക്കാരുടെ തൊഴിൽപരമായ ആരോഗ്യപ്രശ്നങ്ങൾ (Occupational Health Hazards) മേൽപ്പറഞ്ഞ അപകടകരമായ തൊഴിലുകൾ പോലെ തന്നെ അടിയന്തര ശ്രദ്ധ അർഹിക്കുന്ന ഒന്നാണ്.
പരമ്പരാഗത ശൈലിയിൽ നിർമ്മിക്കപ്പെട്ട ഒട്ടുമിക്ക ശ്രീകോവിലുകളും വായുസഞ്ചാരം വളരെ കുറഞ്ഞവയാണ്. വലിപ്പത്തിൽ ചെറിയ അത്തരം മുറികൾക്കുള്ളിൽ മണിക്കൂറുകളോളം ഒന്നിച്ച് കത്തിയെരിയുന്ന എണ്ണവിളക്കുകൾ, നെയ്യ് വിളക്കുകൾ, കർപ്പൂരം, സാമ്പ്രാണി എന്നിവ വായുവിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നു. വായു പുറത്തുപോകാൻ മതിയായ സംവിധാനമില്ലാത്ത ഇത്തരം ഇടങ്ങളിൽ കാർബൺ മോണോക്സൈഡും മാരകമായ കണികാ പദാർത്ഥങ്ങളും (Particulate Matter) അതിവേഗം നിറയുന്നു. വിട്ടുമാറാത്ത ചുമ, അലർജി, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ഗുരുതരമായ ശ്വാസകോശ രോഗങ്ങളിലേക്ക് ഇത് ഇവരെ നയിക്കുന്നു. അടച്ചിട്ട മുറിയിൽ കൂടുതൽ സമയം കൃത്രിമ പുക ശ്വസിക്കുന്നത് പുകവലിക്ക് തുല്യമായ ആഘാതമാണ് ശരീരത്തിലുണ്ടാക്കുന്നത്. ഇതിനൊപ്പം ചുറ്റും കത്തുന്ന വിളക്കുകളിൽ നിന്നും ഹോമകുണ്ഡങ്ങളിൽ നിന്നും പുറപ്പെടുന്ന അമിതമായ ചൂട് (Heat Stress) ശരീരത്തിൽ കടുത്ത നിർജ്ജലീകരണത്തിനും ക്ഷീണത്തിനും കാരണമാകുന്നു. ഇതിനുപുറമേ, മണിക്കൂറുകളോളം കല്ലുപാകിയ തറയിൽ ഒരേ ഇരുപ്പിലിരുന്നോ കുനിഞ്ഞുനിന്നോ പൂജകൾ ചെയ്യുന്നത് മൂലം കഠിനമായ നടുവേദന, കാൽമുട്ട് തേയ്മാനം, മറ്റ് അസ്ഥി-പേശി രോഗങ്ങൾ എന്നിവയും ഇവരെ അലട്ടുന്നു. പുലർച്ചെ മുതൽ പൂജകൾ തീരുന്നതുവരെ പാലിക്കേണ്ടി വരുന്ന നിർബന്ധിത ഉപവാസം അസിഡിറ്റിയും ദഹനക്കേടും സമ്മാനിക്കുന്നു.
പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് ഈ പ്രശ്നം ഇത്രയധികം ഗുരുതരമാകാൻ കാരണം വിപണിയിലെ ലാഭക്കൊതിയാണ്. ഇന്ന് വിപണിയിൽ കിട്ടുന്ന വിലകുറഞ്ഞ പല കർപ്പൂരങ്ങളിലും സാമ്പ്രാണിത്തിരികളിലും പെട്രോളിയം ഉപോൽപ്പന്നങ്ങളും, മാരകമായ രാസവസ്തുക്കളും, മെഴുകും (Paraffin) അടങ്ങിയിട്ടുണ്ട്. ഇവ കത്തുമ്പോൾ പുറത്തുവരുന്ന പുക മുൻകാലങ്ങളിലേതിനേക്കാൾ വിഷലിപ്തമാണ്. ഖനി തൊഴിലാളികൾ വിഷപ്പുക ശ്വസിക്കുന്നതുപോലെ തന്നെയാണ് അറിവില്ലായ്മ കൊണ്ട് നമ്മുടെ ശാന്തിക്കാരും ഈ രാസപ്പുക ദിവസേന ഉള്ളിലേക്ക് എടുക്കുന്നത്.
ആചാരങ്ങളെയോ പാരമ്പര്യങ്ങളെയോ തകിടം മറിക്കാതെ തന്നെ, കൃത്യമായ മുൻകരുതലുകളിലൂടെയും ശാസ്ത്രീയമായ നിർമ്മിതികളിലൂടെയും മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കൂ:

പൂജാ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കുക: കൃത്രിമ രാസവസ്തുക്കൾ ചേർത്ത കർപ്പൂരത്തിന് പകരം മരത്തിന്റെ കറയിൽ നിന്ന് നേരിട്ട് നിർമ്മിക്കുന്ന ശുദ്ധമായ ' (പച്ചക്കർപ്പൂരം) ഉപയോഗിക്കുക. കറുത്ത സാമ്പ്രാണി തിരികൾ ഒഴിവാക്കി ആചാരപരമായ ഔഷധങ്ങൾ കൂട്ടിയ അഷ്ടബന്ധം, ചന്ദനത്തിരി തുടങ്ങിയ പ്രകൃതിദത്ത ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ജൈവ ധൂപങ്ങളും, മായം കലരാത്ത ശുദ്ധമായ വെളിച്ചെണ്ണയും എള്ളെണ്ണയും മാത്രം വിളക്കുകൾക്കായി ഉപയോഗിക്കുകയും വേണം.
വായുസഞ്ചാരം മെച്ചപ്പെടുത്തുക: തച്ചുശാസ്ത്രപരമായ തനിമയ്ക്ക് കോട്ടം വരാത്ത രീതിയിൽ ശ്രീകോവിലിന്റെ മേൽക്കൂരകളിൽ വായുവും പുകയും മുകളിലേക്ക് പോകാനുള്ള ചെറിയ ജാലകങ്ങളോ സംവിധാനങ്ങളോ ഒരുക്കണം. പൂജകൾ കഴിഞ്ഞ് നടയടയ്ക്കുന്ന സമയങ്ങളിൽ അകത്തെ പുക പൂർണ്ണമായി പുറത്തുപോകാൻ തക്കവണ്ണം ശ്രീകോവിലിന്റെ വാതിലുകൾ അൽപ്പനേരം തുറന്നിടേണ്ടതാണ്.

വ്യക്തിപരമായ ശ്രദ്ധയും ജീവിതശൈലിയും:

 ശാന്തിക്കാർ തങ്ങളുടെ ശ്വാസകോശ ശേഷി വർദ്ധിപ്പിക്കുന്നതിനായി ദിവസവും പ്രാണായാമവും ശ്വസനവ്യായാമങ്ങളും ശീലമാക്കണം. കഠിനമായ ചൂടിൽ നിന്നുള്ള നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുകയും, സന്ധിവേദനകൾ ഒഴിവാക്കാൻ ലളിതമായ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുകയും വേണം.

ക്ഷേത്ര കമ്മിറ്റികളുടെ പങ്കാളിത്തം: വലിയ ക്ഷേത്രങ്ങളിൽ ഒരാൾക്ക് മാത്രമായി ജോലിഭാരം നൽകാതെ, യോഗ്യരായ ഒന്നിലധികം ശാന്തിക്കാരെ നിയോഗിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ വിശ്രമം അനുവദിക്കണം. കൂടാതെ, ക്ഷേത്ര ഭരണസമിതികൾ ഇവർക്കായി വർഷത്തിലൊരിക്കലെങ്കിലും സൌജന്യ ശ്വാസകോശ-നേത്ര പരിശോധനകൾ ഉൾപ്പെടുന്ന മെഡിക്കൽ ക്യാമ്പുകൾ നിർബന്ധമാക്കേണ്ടതുണ്ട്.
ആചാരങ്ങളുടെ ശുദ്ധിയും ഭക്തിയും സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്, എന്നാൽ അത് മറ്റൊരാളുടെ ജീവനും ആരോഗ്യവും പണയം വെച്ചുകൊണ്ടാകരുത്. പുറംലോകം കാണുന്ന കഠിന ജോലികളിലെ അപകടങ്ങളെക്കുറിച്ച് സംസാരിക്കുന്ന നമ്മൾ, ശ്രീകോവിലിന്റെ നാലുചുവരുകൾക്കുള്ളിലെ ഈ നിശബ്ദ ആരോഗ്യചൂഷണത്തെക്കുറിച്ചും സംസാരിക്കേണ്ടതുണ്ട്. പണ്ടുകാലത്ത് നമ്മുടെ പൂർവ്വികർ ഉപയോഗിച്ചിരുന്ന പ്രകൃതിദത്തമായ പൂജാദ്രവ്യങ്ങൾ ആരോഗ്യത്തിന് ഹാനികരമായിരുന്നില്ല എന്ന കാര്യം നാം ഓർക്കണം. വിപണിയിലെ കൃത്രിമത്വത്തിൽ നിന്ന് മാറി പാരമ്പര്യത്തിന്റെ യഥാർത്ഥ ശുദ്ധിയിലേക്ക് മടങ്ങാൻ ക്ഷേത്രക്കമ്മിറ്റികളും ഭക്തരും തയ്യാറാകണം. ഈ വിഷയത്തിൽ അടിയന്തരമായ ബോധവൽക്കരണവും മാറ്റങ്ങളും ഉണ്ടായില്ലെങ്കിൽ, ശ്രീകോവിലുകൾക്കുള്ളിൽ അദൃശ്യമായി പൊലിയുന്നത് പവിത്രമായ ഒരു കൂട്ടം മനുഷ്യരുടെ ആരോഗ്യവും ആയുസ്സുമായിരിക്കും എന്നതിൽ സംശയമില്ല.
***
(കടപ്പാട് )

ധർമ്മദേവതയും, കുലദേവതയും

ധർമ്മദേവതയും, കുലദേവതയും

കുലം' എന്നതിന് അനേകം അർത്ഥങ്ങളുണ്ട്.

'കുലം ജനപഥേ ഗൃഹേ സജാതീയ
ഗണേ ഗോത്രേ ദേഹേപി കഥിതം'

എന്ന് വിശ്വകോശം. അതായത് ജനപഥം, ഗൃഹം, സജാതീയ ഗണം, ഗോത്രം, ദേഹം എന്നർത്ഥം. കൂടാതെ വംശം, ദേശം, വർഗ്ഗം, എന്നീ അർത്ഥങ്ങളുമുണ്ട്. ദേവി ഇതിലെല്ലാം സ്ഥിതി ചെയ്യുന്നു.

'പൂജനീയാ ജനൈർദേവി
സ്ഥാനേ സ്ഥാനേ പുരേ പുരേ
ഗൃഹേ ഗൃഹേ ശക്തിപരെർ
ഗ്രാമേ ഗ്രാമേ വനേ വനേ'

ഓരോഗൃഹത്തിലും ഓരോ നഗരത്തിലും ഓരോ വനത്തിലും ഓരോ ഗ്രാമത്തിലും ഓരോ ദേഹത്തിലും പൂജിക്കാൻ യോഗ്യതയുള്ളവളാണ് ശ്രീദേവിയെന്നർത്ഥം. അപ്പോൾ ഓരോ കുടുംബത്തിന്റെയും ഓരോ വംശത്തിന്റെയും ദേവതയാണ് പരമേശ്വരി.

ലളിതാസഹസ്രനാമത്തിലെ 91 -ാം നാമം 'കുലസങ്കേതപാലിനി' എന്നാണ്. ഇവിടെ സങ്കേതം എന്നതിന് 'പ്രജ്ഞപ്തി' യെന്ന് പര്യായം. അതായത് ജ്ഞാനം എന്നർത്ഥം (ശബ്ദകല്പദ്രുമം വർഗ്ഗീയവ്യഞ്ജന ഖണ്ഡം) പാലിനിയെന്നാൽ പാലിക്കുന്നവൾ, രക്ഷിക്കുന്നവൾ എന്നർത്ഥം. അപ്പോൾ കുലത്തിന്റെ ജ്ഞാനത്തെ പാലിക്കുന്നവൾ എന്നർത്ഥം. ഇങ്ങനെ അനേകം കുലങ്ങളെ അഥവാ വംശങ്ങളെയും കുല ജ്ഞാനത്തേയും പാലിച്ചുകൊണ്ട്,രക്ഷിച്ചു കൊണ്ട്  നിലകൊള്ളുന്നതിനാൽ ദേവി കുലദേവതയാണ്.

ധർമ്മദേവത

ലളിതാസഹസ്രനാമത്തിലെ 884-ാം നാമം ധർമ്മാധാരാ എന്നാണ്. ധർമ്മത്തിന് ആധാരമായവൾ എന്നർത്ഥം. ധർമ്മമെന്നാൽ സംവർത്ത സ്മൃതി പറയുന്നു,

' യസ്മിൻ ദേശേ യ ആചാരാ പാരമ്പര്യക്രമാ ഗത :
ആമ്നായൈരവിരുദ്ധശ്ച സ ധർമ്മ
പരികീർത്തിത: '

വേദങ്ങളുടെ വിധി നിഷേധങ്ങൾ അനുസരിച്ച് ഓരോ ദേശത്തും പരമ്പരയായി അനുവർത്തിച്ചു വരുന്ന ആചാരത്തെയാണ് ധർമ്മം എന്ന് പറയുന്നത്. ഓരോ കുടുംബത്തിനും വംശങ്ങൾക്കുമെല്ലാം ഓരോരോ ധർമ്മങ്ങളുണ്ട്. അത് കാലദേശങ്ങൾക്കനുസരിച്ച് വിത്യാസപ്പെട്ടിരിക്കും. അതുപോലെ ജന്മ സ്വഭാവം, സാഹചര്യങ്ങൾ, ജനിതക പ്രത്യേകതകൾ എന്നിവ കൊണ്ട് വ്യക്തിധർമ്മങ്ങളും വിത്യസ്തമാകുന്നു. എന്നാൽ എല്ലാക്കാലത്തും എല്ലാ ദേശത്തും ഒരുപോലെയുള്ള ചില ധർമ്മങ്ങളുണ്ട്.

ഉദാ: മാതാപിതാ ഗുരുർ ദൈവം. അച്ഛനെയും അമ്മയെയും ഗുരുവിനെയും ഈശ്വരനായി കണ്ട് നമസ്ക്കരിക്കണം. ഇതിന് ഒരിടത്തും ഒരിക്കലും മാറ്റമില്ല. ഇങ്ങനെ വംശപാരമ്പര്യമനുസരിച്ചുള്ള ധർമ്മങ്ങൾക്കും വ്യക്തിനിഷ്ഠങ്ങളായ ധർമ്മങ്ങൾക്കും ആധാരം ദേവി തന്നെയാണ്. അതിനാൽ ദേവി തന്നെ അവയെല്ലാം പാലിച്ചുകൊണ്ട് നിൽക്കുന്നതിനാൽ ധർമ്മദേവതയുമായി.

ഇനി ധർമ്മയെന്നതിന് 'ധരതി ലോകാൻ ധ്രിയതേ ' എന്ന അർത്ഥത്തിൽ ലോകത്തെ ധരിക്കുന്നത് എന്നർത്ഥം കാണുന്നു. ആധാരാ എന്നാൽ ആധാരമായവൾ എന്നർത്ഥം. അപ്പോൾ ലോകത്തെ ധരിച്ച് അതിന് ആധാരമായി പ്രകാശിക്കുന്നവളാകയാൽ ദേവി ധർമ്മദേവതയുമാകുന്നു.

കൂടാതെ ദേവീമാഹാത്മ്യം ഒന്നാം അധ്യായം 75-ാം ശ്ലോകം നോക്കൂ,

ത്വയൈതദ് ധാര്യതേ വിശ്വം 
ത്വയൈതത് സൃജ്യതേ ജഗത്
ത്വയൈതത് പാല്യതേ ദേവി 
ത്വമത്സ്യന്തേച സർവ്വദാ !

ഈ ലോകത്തെ സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും സംഹരിക്കുന്നതും ദേവി തന്നെയാണ്. ഇങ്ങനെ പിന്നെയും പിന്നെയും ദേവിയാൽ ഈ വിശ്വം ധരിക്കപ്പെടുന്നു. അങ്ങിനെ ' കുലദേവതാ ' നാമവും വിശദമായി.

തങ്ങളുടെ ധർമ്മദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മദൈവാരാധന നടത്തണമെന്നോ അറിയാത്തവർക്കും, കുടുംബത്തിൽ നിന്നും വേർപെട്ട് വദേശത്തും വിവിധ പ്രദേശങ്ങളിലും മറ്റും താമസിക്കുന്നതിനാൽ യഥാവിധി പരദേവതാപൂജ നടത്തുവാൻ സാധിക്കാത്തവരും ജഗജനനിയായ ദേവിയെ ആശ്രയിച്ചാൽ മാത്രം മതി എല്ലാ പരദേവതകളും അനുഗ്രഹിക്കുവാൻ.

കുടുംബദേവതകൾ,  ഗ്രാമദേവതകൾ, ദേശ ദേവതകൾ മുതലായ എല്ലാ അംശ ശക്തികളും ചേർന്നു നിൽക്കുന്നത് ആ മഹാശക്തിയിലാണ്. ദേവീ മാഹാത്മ്യം 10-ാം അദ്ധ്യായത്തിൽ രണ്ടാമത്തെ ശ്ലോകത്തിൽ ദേവി തന്നെ ഇത് വ്യക്തമാക്കുന്നു.

ഏകൈവാഹം ജഗത്യത്ര 
 ദ്വിതീയാ കാ മമാ പരാ!

ഈ ലോകത്തിൽ ഞാൻ ഒരുവൾ മാത്രമേയുള്ളൂ. അതിനാൽ സച്ചിദാനന്ദ സ്വരൂപിണിയായിരിക്കുന്ന, ലഷ്മിയായും കാളിയായും, പാർവ്വതിയായും, സരസ്വതിയായും, ശിവനായും, വിഷ്ണു വായും, ദുർഗ്ഗയായും, അന്നപൂർണ്ണേശ്വരിയായും എല്ലാമായി വിളങ്ങുന്ന സകല ദേവതാ ശക്തികളും ഏകീഭവിച്ച ആ നിത്യ ലീലാമയിയെ, അന്യ ദേവന്മാർ തങ്ങളുടെ കരങ്ങളെക്കൊണ്ട് അഭയ വരങ്ങളെ കൊടുക്കുമ്പോൾ തന്റെ ചരണങ്ങളെ കൊണ്ടു തന്നെ സർവ്വ ഐശ്യര്യങ്ങളെയും കൊടുക്കുന്ന, കടാക്ഷ വീക്ഷണത്താൽ തന്നെ അനേകകോടി ബ്രഹ്മാണ്ഡങ്ങളെ ജനിപ്പിക്കുന്ന, അജ്ഞാനികൾക്ക് ഉള്ളിലുള്ള അന്ധകാരത്തെ നശിപ്പിക്കുന്ന 
സൂര്യോദയമായ, മന്ദന്മാർക്ക്  ബുദ്ധി വികാസമാകുന്ന കല്പക വൃക്ഷപ്പൂങ്കുലയിൽ നിന്നുണ്ടായ പൂന്തേനിന്റെ പ്രവാഹമായ, ദരിദ്രന്മാർക്ക് ഇഷ്ടങ്ങളെല്ലാം കൊടുക്കുന്ന ചിന്താമണി രത്നത്തിന്റെ സമൂഹമായ, ജനന മരണ സ്വരൂപമായ സംസാരസമുദ്രത്തിൽ മുങ്ങിക്കിടക്കുന്നവർക്ക് അതിൽ നിന്നുമുയർത്തുന്നതിനുള്ള വിഷ്ണുവിന്റെ അവതാരമായ വരാഹത്തിന്റെ തേറ്റയായി ഭവിക്കുന്ന സാക്ഷാൽ ലളിതാ പരമേശ്വരിയുടെ അനുഗ്രഹത്താൽ സകല ദേവതാപ്രസാദവും ലഭിക്കുന്നതാണെന്ന് വ്യക്തമാകുന്നു.
        
"ഓം ശ്രീലളിതാംബികായൈ നമഃ"
                         🙏
(കടപ്പാട്)

പ്രപഞ്ചം

പ്രപഞ്ചം
ആദിശക്തിയുടെ പരിണാമമാണ് പ്രപഞ്ചം.
തന്ത്രശാസ്ത്ര സിദ്ധാന്തമനുസരിച്ച് ഈ പ്രപഞ്ചം മിഥ്യയല്ല. നമ്മുടെ ബുദ്ധിക്കും ഭാവനക്കുമെല്ലാമതീതമായി വിരാജിക്കുന്ന പരമാത്മചൈതന്യത്തില്‍ തികച്ചും അജ്ഞാതമായ വിധത്തില്‍ ഒരു ഇളക്കം അഥവാ സ്പന്ദനം ഉത്ഭവിക്കുന്നു. ആ സ്പന്ദന വിശേഷത്തോടുകൂടിയ ബ്രഹ്മതത്ത്വത്തെയാണ് ശബ്ദബ്രഹ്മമെന്നും ആദിശക്തിയെന്നും മറ്റും പൂര്‍വ്വികര്‍ വ്യവഹരിക്കുന്നത്. ആദ്യത്തെ ഈ സ്‌ഫോടനം ക്രമേണ ഘനീഭൂതമായി, ''സോളകാമയതബഹുസ്യാം പ്രജായേയം'' (അവന്‍ ഇച്ഛിച്ചു ഞാന്‍ ബഹുവായി ഭവിക്കട്ടെ) എന്ന ശ്രുതിവചനമനുസരിച്ച് പലതായി പരിണമിക്കുന്നു. അങ്ങനെ അഹങ്കാരമായും മഹത്തത്ത്വമായും പിന്നീട് ആകാശം, വായു, അഗ്നി, അപ്പ്, പൃഥ്വി തുടങ്ങിയ പഞ്ചഭൂതങ്ങളായും ഈ ആദിശക്തി പരിണമിച്ചുണ്ടായതാണ് നാമിന്നു കാണുന്ന പ്രപഞ്ചം. ''മനസ്ത്വം വ്യോമസ്ത്വം മരുദസി മരുത്സാരഥിരസി ത്വമാപസ്ത്വം ഭൂമി ത്വയിപരിണതായാം നഹിപരം ത്വമേവ സ്വാത്മാനം പരിണമയിതും വിശ്വവപുഷാ ചിദാനന്ദാകാരം ശിവയുവതി ഭാവേന ബിഭൃഷേ'' (നീ തന്നെ മനസ്സ്, നീ തന്നെ ആകാശം, നീ വായുവും വായുവിന്റെ സാരഥിയുമായ അഗ്നിയുമാണ്. നീ തന്നെ ആപസ് അഥവാ ജലം. നീ തന്നെ ഭൂമി ഈ പരിണാമശൃംഖലയില്‍ നീയല്ലാതെ മറ്റൊന്നുമില്ല. പരമാത്മാവായ നീ തന്നെ വിശ്വവപുസ്സായി പരിണമിക്കുന്നതിനായി ചിദാനന്ദകാരമായ ശിവയുവതി (ശക്തി) ഭാവത്തെ ഉള്‍ക്കൊള്ളുന്നു) എന്ന് സൗന്ദര്യലഹരി കര്‍ത്താവായ ആദിശങ്കരന്‍ കീര്‍ത്തിക്കുന്നത് ഈ പ്രക്രിയയെയാണ്. അങ്ങനെ അവ്യക്തമായ ഈശ്വര ചൈതന്യം ഇന്ദ്രിയഗോചരമായ ഒരു രൂപം പൂണ്ടുനില്‍ക്കുന്നതാണ് ഈ പ്രപഞ്ചമെന്ന് വന്നുകൂടുന്നു. വേദപുരാണങ്ങളില്‍ വര്‍ണിക്കുന്ന വിരാട് പുരുഷന്റെ സങ്കല്‍പം പ്രസിദ്ധമാണല്ലോ. 

''സഹസ്രശീര്‍ഷാ പുരുഷഃ സഹസ്രാക്ഷ സഹസ്രപാദ്''

എന്നു തുടങ്ങിയ ശ്രുതിവാക്യങ്ങളും മറ്റും വ്യവഹരിക്കുന്നത് ഈ തത്ത്വത്തെത്തന്നെയാണ്. ഇങ്ങനെ ഏറ്റവും ഭൗതികകാലം വരെ അതായത് ഭൂമി തത്ത്വംവരെ ഇറങ്ങിവരുന്ന സര്‍ഗ്ഗശക്തിയുടെ പ്രഭാവത്താല്‍ സൃഷ്ടമായ ഈ ബ്രഹ്മാണ്ഡശരീരവും. അതില്‍ അന്തര്യാമിയായി വര്‍ത്തിക്കുന്ന പരമാത്മചൈതന്യവും നമ്മെ ഒരു ശരീരവും ജീവനുമുള്ള ഒരു വലിയ ജീവിയെ അനുസ്മരിപ്പിക്കുന്നു. ഈ സിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിന് ജീവനുണ്ട് അഥവാ ഈശ്വരനാകുന്ന ജീവന്റെ ശരീരമാണ് പ്രപഞ്ചം. മാത്രമല്ല ഈ ജീവന്‍ പ്രപഞ്ചത്തിന്റെ ഓരോ ഭാഗത്തും ഓരോ അണുവിലും തുടിക്കുന്നുണ്ട്. ചുരുക്കത്തില്‍ ജീവനില്ലാത്തതായ ഒന്നുംതന്നെ പ്രപഞ്ചത്തിലില്ല. സചേതനമെന്നും അചേതനമെന്നും ഒരുപക്ഷേ ഇന്നത്തെ ശാസ്ത്രകാരന്മാര്‍ വ്യവഹരിക്കുന്ന രീതിയിലുള്ള വിഭജനം കേവലം അശാസ്ത്രീയമാണ്. ജീവനെ തേടിക്കൊണ്ട് ഇന്നുപോകുന്ന ജീവശാസ്ത്രത്തിന്റെ ധാര്‍ഷ്ട്യത്തോടെയുള്ള പ്രയാണം ഒരുപക്ഷേ അവസാനിക്കുവാന്‍ പോകുന്നത് ഒരു മരുമരീചികയായിരിക്കാ നിടയുണ്ട്. സാധാരണഗതിയില്‍ തന്നെ മനുഷ്യനും മൃഗങ്ങളും സസ്യങ്ങളുമെല്ലാം ജീവനുള്ളവയെന്നു കാണുവാന്‍ പ്രയാസമില്ല. ഇന്ന് ആധുനികശാസ്ത്രം ഒരുപടികൂടെ മുമ്പെകടന്ന് പാറകളിലും ലോഹങ്ങളിലുംകൂടി ജീവന്റെ അവ്യക്തത സ്ഫുരണങ്ങള്‍ കാണുന്നുണ്ടെന്ന് സമര്‍ത്ഥിക്കുന്നു. ഈ നിലയ്ക്ക് മുന്നോട്ടുപോയാല്‍ ഇന്ന് നാം ജഡമെന്ന് സങ്കല്‍പ്പിക്കുന്ന എല്ലാ വസ്തുക്കളിലും പ്രപഞ്ചത്തില്‍ മുഴുവനായും ജീവന്‍ ഉണ്ടെന്ന പൗരാണിക തത്ത്വത്തില്‍ തന്നെ ആധുനിക ശാസ്ത്രം ചെന്നെത്തി ച്ചേരുമെന്ന് കാണുവാന്‍ പ്രയാസമില്ല. പക്ഷേ വിവിധജീവികളിലും ജീവനെന്ന സ്ഫുരണം വ്യത്യസ്തമായ അളവുകളിലാണെന്നു മാത്രം. അങ്ങനെ പരിണാമ ശൃംഖലയില്‍ ജീവന്‍ ഏറ്റവും കൂടുതലായി സ്ഫുരിക്കുന്നത് മനുഷ്യനില്‍ ആണ്. കല്ലായും മരമായും പുഴുവായും മൃഗമായും അങ്ങനെ സഹസ്രക്കണക്കിന്  ജനിച്ച്, ജീവിച്ച് മരിച്ചശേഷം വളരെയേറെ വളര്‍ച്ചയെത്തിയ ഒരാത്മാവിനു മാത്രമേ മനുഷ്യനായി ജനിക്കുവാന്‍ സാധിക്കുന്നുള്ളൂവെന്ന പുനര്‍ജ്ജന്മ സിദ്ധാന്തം ഈ വാദത്തിന്റെ ഒരു ഘടകം മാത്രമാണ്.
(കടപ്പാട് )
***

പരമശിവൻ

                        പരമശിവൻ
ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ "പരമശിവൻ". (ശിവം എന്നതിന്റെ പദാർത്ഥം: മംഗളകരമായത്, സ്നേഹം) പൊതുവേ തമോഗുണ സങ്കൽപ്പത്തിലാണ് ശിവനെ കാണുന്നത്. ശിവൻ എന്നാൽ "മംഗളകാരി" എന്ന് അർത്ഥമുണ്ട്. "അൻപേ ശിവം" എന്നാൽ സ്നേഹം എന്നാണ് അർത്ഥം. പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസിലാവുന്നത്. പരബ്രഹ്മം, ഓംകാരം എന്നിവ ലോകനാഥനായ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു.

 ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ ആദിപരാശക്തിയുമായ ദേവി പാർവ്വതിയുമായി വിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതി-പുരുഷൻ) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്. ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ശൈവർ ആരാധിക്കുന്നത്. അതിനാൽ മഹേശ്വരൻ എന്നും വിളിക്കപ്പെടുന്നു. ബ്രഹ്‌മാവും വിഷ്ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങൾ തന്നെയാണെന്നും ശൈവർ വിശ്വസിക്കുന്നു. മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് ശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവൻ കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ 'വിജയം'ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്ദി എന്ന വെളുത്ത കാളയാണ് വാഹനം. 

ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ഭസ്മധാരിയാണ് ശിവൻ. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവന്റെ കണ്ഠാഭരണമാണ് നാഗരാജാവായ "വാസുകി". 
ഹര ഹര മഹാദേവ !

പഴനി ആണ്ടവർ പ്രാർഥന!

പഴനിആണ്ടവർധ്യാനശ്ലോകം
(ചൊവ്വാദോഷശമനത്തിന്)
ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ
"കല്പദ്രുമം പ്രണമതാം കമലാരുണാഭം 
സ്കന്ദം ഭുജദ്വയമനാമയ മേക വക്ത്രം 
കാർത്യായനി പ്രിയസുതം കടിദത്തവാമം 
കൗപീനദണ്ഡധര ദക്ഷിണ ഹസ്‌തമീഡേ!"
 
സാരം:
തൊഴുന്നവർക്കു കല്പവൃക്ഷം കണക്കെ ചോദിക്കുന്ന വരമേകി അനുഗ്രഹിക്കുന്നവനും ചെന്താമരപോലുള്ള നിറത്തോടു കൂടിയവനും, രണ്ടു കൈകളാലും അനുഗ്രഹിക്കുന്നവനും, തന്റെ ഭക്തരുടെ രോഗങ്ങളെ പോക്കുന്നവനും, ഒരു മുഖം കൊണ്ട് ലോകത്തെ പരിപാലിക്കുന്നവനും, കാർത്യായനി ദേവിയുടെ പ്രിയ പുത്രനും, ചൊവ്വാ ഗ്രഹ ദോഷം അകറ്റുന്നവനും അരയിൽ ഇടതുകൈ പതിച്ചു വച്ച് വലതുകൈയിൽ ദണ്ഡം ഏന്തിയവനും കൗപീന (കോണകം) ധാരിയുമായ പഴനി ആണ്ടവനെ വണങ്ങുന്നേൻ. എന്റെ ചൊവ്വാ ദോഷങ്ങളകറ്റുന്നവനും എന്റെ തൊഴിലിലും കച്ചവടത്തിലും നഷ്ടം വരാതെ കാക്കുന്നവനുമായ പഴനിമല മുരുകനെ ഞാൻ നമസ്കരിക്കുന്നു. 

ഈ പഴനിമല ആണ്ടവർ ധ്യാനശ്ലോകം കാർത്തിക നാളിൽ പഴനി മുരുഗനെ ധ്യാനിച്ച് പാരായണം ചെയ്തു പ്രാർത്ഥിച്ചാൽ ചൊവ്വാ ദോഷം അകലും, ജോലി, തൊഴിൽ, കച്ചവടം, എന്നിവയിലൂടെ ലാഭം ഉണ്ടാകും എന്നാണനുഭവം. 
                    ഹരഹരോ ഹരഹര !

സുഭാഷിതം 24

സുഭാഷിതം
ശ്ലോകം
അഞ്ജലിസ്ഥാനി പുഷ്പാണി 
വാസയന്തി കരദ്വയം_അഹോ 
സുമനസാം പ്രീതിർ
വാമദക്ഷിണയോഃ സമാ.

അർത്ഥം

ഒരു കൈക്കുടന്നയിൽ പൂക്കൾ എടുത്താൽ അവ ഇരുകൈകൾക്കും സുഗന്ധം പകരും. അതുപോലെയാണ് നല്ല മനസ്സുള്ള ആളുകളും. അവരെ സമീപിക്കുന്നവർക്കെല്ലാം അവർ നല്ലതു വരുത്തും. ആരിലും പക്ഷഭേദമില്ല.

വ്യാഖ്യാനം:

സ്നേഹവും ശാന്തിയും പേറുന്ന സുഗന്ധം പരത്തുവാൻ സജ്ജനങ്ങൾക്ക് മാത്രമേ കഴിയൂ. അതിൽ അവർക്ക് വ്യത്യാസങ്ങൾ ഇല്ല. അവരോട് അടുക്കുന്നവർക്ക് ഈ സുഗന്ധം പകർന്നു നൽകുന്നു. സജ്ജനങ്ങളോട് അടുപ്പമുള്ളവരും സുമനസ്സുകളുടെ ഉടമകളാകുന്നു.

ശ്രീ കാളി

ശ്രീ കാളി സഹസ്രനാമത്തിലെ 656-ാമത്തെ നാമമാണ് 'പ്രഭ' .ഈ നാമം മഹാകാളിയുടെ തേജസ്സിനെയും പ്രകാശത്തെയുമാണ് സൂചിപ്പിക്കുന്നത്.. 

 കോടി സൂര്യന്മാരുടെ പ്രഭയാണ് മഹാകാളിയ്ക്ക്. 
മഹാകാളി വെറും ഇരുട്ടല്ല, മറിച്ച് കോടിക്കണക്കിന് സൂര്യന്മാർ ഒരേസമയം ഉദിച്ചുയർന്നാലുണ്ടാകുന്ന അത്രയും വലിയ പ്രകാശത്തിന്റെ സ്രോതസ്സാണ്. ഭക്തരുടെ അജ്ഞാനമാകുന്ന ഇരുട്ടിനെ മാറ്റാൻ ഈ പ്രകാശത്തിന് സാധിക്കുന്നു.

സ്വയംപ്രകാശിതമായ ചൈതന്യമാണ് അമ്മ.

ഭൗതിക ലോകത്തിലെ വസ്തുക്കൾ പ്രകാശിക്കുന്നത് സൂര്യപ്രകാശം തട്ടുമ്പോഴാണ്. എന്നാൽ ദേവിയുടെ പ്രകാശം മറ്റൊന്നിൽ നിന്നും കടമെടുത്തതല്ല. അത് 'സ്വയംപ്രഭ'യാണ്. അവളാണ് പ്രപഞ്ചത്തിലെ എല്ലാ പ്രകാശത്തിന്റെയും ആത്യന്തികമായ ഉറവിടം.

തന്റെ സ്വരൂപം തിരിച്ചറിയുന്ന ഒരു സാധകനെ (ഭക്തനെ) ദേവി ആത്മീയമായ പരമപ്രകാശത്തിലേക്ക് നയിക്കുന്നു. ലൗകികമായ കാഴ്ചകളെ മറയ്ക്കുന്ന, എന്നാൽ ആന്തരികമായ അറിവ് നൽകുന്ന അതിശക്തമായ ഒരു പ്രകാശവലയത്തിൽ ദേവി തന്റെ ഭക്തനെ പ്രതിഷ്ഠിക്കുന്നു. ഈ ദിവ്യപ്രകാശത്തിൽ ലയിക്കുന്നതോടെ സാധകൻ ജനന-മരണ ചക്രങ്ങളിൽ നിന്ന് മുക്തനാകുന്നു.

ബാഹ്യമായ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്തതും, എന്നാൽ ആന്തരികമായി അനുഭവിക്കാൻ കഴിയുന്നതുമായ പരമമായ ആത്മപ്രകാശമാണ് 'പ്രഭ'. അജ്ഞാനത്തെ നശിപ്പിക്കുകയും ജ്ഞാനത്തിന്റെ പരമകാഷ്ഠയിലേക്ക് ഭക്തനെ എത്തിക്കുകയും ചെയ്യുന്നവളായതിനാലാണ് അമ്മയെ ഈ നാമത്തിൽ വിളിക്കുന്നത്.

ഓം ശ്രീമാത്രേ നമഃ

              🔥🪔🔥

ഉപനിഷത്തിൽ നിന്നും ...


പ്രശ്‌നോപനിഷത്തിൽ നിന്നും ഒരു മുത്ത് :

 ”പ്രജാപതി ശ്ചരസി ഗര്‍ഭേ 
ത്വമേവ പ്രതിജായതേ,
തുഭ്യം പ്രാണ പ്രജാസ്ത്വിമാഃ
ബലിം ഹരന്തിയഃ പ്രാണൈ പ്രതിഷ്ഠന്തി."                    

"എല്ലാത്തിന്റെയും നാഥന്‍ ഈ പ്രാണനാണ്. ഭാരമില്ലാത്ത വിധം ഗര്‍ഭപാത്രത്തില്‍ ഇത് സഞ്ചരിക്കുന്നു, ശിശുവായി ജനിക്കുന്നു. ഈ പ്രാണന്റെ മുമ്പിലാണ് സകല പ്രാണികളും ബലി തൂവുന്നത്."

ഓരോ ജീവിയും നിലനില്‍ക്കുന്നത് ഭൗതികമായതലത്തില്‍ പ്രാണനില്ലാതെയല്ല. പ്രാണന്‍ വെടിയുന്നതോടെ ആരും തന്നെ ആദരണീയരല്ല. പ്രാണ്‍ പ്രവര്‍ത്തനക്ഷമമാവാന്‍ ശരീരം തിരഞ്ഞെടുക്കുകയാണ്. കര്‍മ്മ ഫലത്തിനനുസൃതം ശരീരം ചലിക്കും അപകടമായാലും ദുരന്തമായാലും രോഗമായാലും കര്‍മ്മത്തിൽ അധിഷ്ഠിതമാണ്. കര്‍മ്മവും കര്‍മ്മഫലവുമാണ് എല്ലാ മാറ്റവും. അതിനെ സുഖം ദുഃഖം എന്നിങ്ങനെ വേര്‍തിരിച്ച് തല്‍ക്കാലം നാം പറയുന്നു എന്നേയുള്ളൂ. പ്രാണന്റെ ഗതിവിഗതികള്‍ക്കനുസൃതം മനസ്സിന്റെ ആഗ്രഹങ്ങളെ ശ്രദ്ധിച്ച് ജീവിക്കുമ്പോഴാണ് പൂര്‍വ്വ-പുനര്‍ജ്ജന്മങ്ങള്‍ സാധ്യമാവുന്നത്.
ഇതില്‍ നിന്നറിയുക പ്രപഞ്ചം ചാക്രികമാണ്. അതില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സദ്കര്‍മ്മാനുഷ്ഠാനമല്ലാതെ മാര്‍ഗ്ഗമില്ല.

ഓം നമോ ഭഗവതേ വാസുദേവായ !🙏

                           -⚜️🕉⚜️-

മഹാമാഘ മഹോത്സവം(Thirunavaya -Mamankam)

തിരുനാവായയിലെ മഹാമാഘ മഹോത്സവം
കേരളത്തിലെ തിരുനാവായയില്‍ മഹാമാഘമഹോത്സവം തുടങ്ങി. ഫെബ്രുവരി 3 വരെ ഇതു നീളും. മാമാങ്കം എന്ന പേരാണ് നമുക്ക് പരിചിതം. മാഘമഹാമഹം എന്നതു ലോപിച്ച് കാലാന്തരത്തില്‍ മാമാങ്കം ആയ ഈ ഉത്സവം കേരളത്തിന്റെ കുംഭമേളയാണ്. പരശുരാമന്‍ സൃഷ്ടിച്ച കേരളത്തില്‍ ലോകനന്മയ്‌ക്കായുള്ള ആദ്യയാഗം നടന്നത് തിരുനാവായ മണപ്പുറത്തിനപ്പുറമുള്ള താപസനൂര്‍ ദേശത്താണ്. ഇന്ന് ഈ ദേശം തവനൂര്‍ എന്ന് അറിയപ്പെടുന്നു. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ നടന്ന ഈ യാഗത്തില്‍ സമസ്തദേവതകളും പങ്കെടുത്തിരുന്നു. ബ്രഹ്‌മാവായിരുന്നു പരശുരാമനിര്‍ദ്ദേശപ്രകാരം യാഗം ചെയ്തത്. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയില്‍ സപ്തപുണ്യനദികളും സാന്നിദ്ധ്യമാകുന്ന സമയമാണ് മാഘമാസം.

പൗരാണിക യാഗത്തിന്റെ പുനരാവര്‍ത്തനമെന്നപോലെ, വ്യാഴവട്ടത്തിലൊരിയ്‌ക്കല്‍; അതായത്, പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ ഇതേ മണല്‍പ്പരപ്പില്‍ പിന്നീട് മാഘമഹോത്സവം കൊണ്ടാടാന്‍ തുടങ്ങിയെന്നാണ് വിശ്വാസം.

ദേവഗുരുവായ ബൃഹസ്പതിയായിരുന്നു ബ്രഹ്‌മാവ് നടത്തിയ ആദ്യയാഗത്തിനുശേഷമുള്ള മാഘമഹോത്സവങ്ങളിലെ അദ്ധ്യക്ഷന്‍. കാലം കടന്നുപോകെ, പെരുമാക്കള്‍ രാജ്യം ഭരിച്ച കാലത്ത് ഈ അദ്ധ്യക്ഷസ്ഥാനം പെരുമാക്കള്‍ക്കായി. പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ നിളാതീരത്ത് നടന്നിരുന്ന ഈ സാംസ്‌കാരികോത്സവത്തില്‍ കേരളത്തിലെ എല്ലാവിധ കലാരൂപങ്ങളും അവതരിപ്പിച്ചുപോന്നു. വിവിധതരം കായികാഭ്യാസങ്ങളുടെ പ്രദര്‍ശനവും ഇവിടെ നടന്നിരുന്നു.

വിദ്വല്‍സദസ്സുകളും ശാസ്ത്രസംവാദവും മാഘമഹോത്സവത്തിലെ പ്രധാന വിഷയങ്ങളായിരുന്നു. ഒപ്പം, തെക്കേഭാരതത്തിന്റെ വാണിജ്യമേളയായും മാഘമഹോത്സവം മാറി.

കേരളത്തിലെ എല്ലാ നാട്ടുരാജാക്കന്മാരും തിരുനാവായയിലെ മാഘമഹോത്സവത്തില്‍ ഒത്തുകൂടി, ഇഷ്ടദേവനു മുന്നില്‍ സ്വരാജ്യത്തെ പന്ത്രണ്ടു വര്‍ഷ വരവുചെലവു കണക്കുകള്‍ അവതരിപ്പിച്ചുപോന്നു. വരുന്ന ഒരു വ്യാഴവട്ടക്കാലത്തെ കാലാവസ്ഥാ മാറ്റങ്ങള്‍ ജ്യോതിശാസ്ത്രജ്ഞരിലൂടെ അറിഞ്ഞ്, കൃഷിയിലും ജീവിതരീതിയിലും എടുക്കേണ്ടതായ കരുതലുകള്‍ എന്തൊക്കെയെന്നും ഈ മഹോത്സവത്തില്‍ വെച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ചിരുന്നു. ഒപ്പം, അടുത്ത പന്ത്രണ്ടു വര്‍ഷക്കാലത്തേയ്‌ക്കുള്ള പെരുമാളെ തെരഞ്ഞെടുത്ത് അഭിഷേകം ചെയ്ത് അവരോധിക്കാനുള്ള വേദിയായും മാഘമഹോത്സവം മാറി.

എന്നാല്‍, അവസാനത്തെ പെരുമാളായ ചേരമാന്‍ പെരുമാള്‍ തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തില്‍നിന്നും സുന്ദരമൂര്‍ത്തി നായനാര്‍ക്കൊപ്പം സ്വര്‍ഗം പൂകിയതോടെ മാഘമകമഹോത്സവത്തിന്റെ അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കാന്‍ പെരുമാള്‍ ഇല്ലാതായി. പിന്നീട് കൊച്ചി ഉള്‍പ്പെടുന്ന പെരുമ്പടപ്പുസ്വരൂപം മാഘമകമഹോത്സവത്തിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയും, തനിയ്‌ക്ക് പകരക്കാരനായി നിലപാടുതറയില്‍ ഇരുന്ന് കാര്യങ്ങള്‍ തീരുമാനിയ്‌ക്കാന്‍ വള്ളുവനാട്ടു രാജാവായ വള്ളുവക്കോനാതിരിയെ ഏല്പിയ്‌ക്കുകയും ചെയ്തു.

എന്നാല്‍, ഒരു മാഘമക മഹോത്സവക്കാലത്ത് സാമൂതിരി വള്ളുവക്കോനാതിരിയെ സ്ഥാനഭ്രഷ്ടനാക്കി അദ്ധ്യക്ഷസ്ഥാനം പിടിച്ചു. തുടര്‍ന്ന്, കുറച്ചുകാലം മാഘമഹോത്സവം രാജാക്കന്മാര്‍ തമ്മിലുള്ള കിടമത്സരത്തില്‍, ചോരയില്‍ കുളിച്ച ‘മാമാങ്ക’മായി മാറി. വള്ളുവക്കോനാതിരിയുടെ ചാവേറുകളും സാമൂതിരിയുടെ പടയാളികളും ഏറ്റുമുട്ടിവന്ന ‘ചോരവീണ മാമാങ്കം’ 250 വര്‍ഷം മുമ്പ് പൂര്‍ണ്ണമായും അവസാനിയ്‌ക്കുകയും ചെയ്തു.

എന്നാല്‍, ചില സുമനസ്സുകളെ ദേവതകള്‍ പ്രചോദിപ്പിച്ചതിനാല്‍, ഏതാനും വര്‍ഷങ്ങളായി ഈ സാംസ്‌കാരികോത്സവത്തെ പുനരുജ്ജീവിപ്പിയ്‌ക്കാന്‍ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടായിരുന്നു.

ഇതിനിടെ അപ്രതീക്ഷിതമായി കഴിഞ്ഞ പ്രയാഗ്രാജ് കുംഭമേളയില്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ദക്ഷിണഭാരതത്തിന്റെ ചുമതലയുള്ള മഹാമണ്ഡലേശ്വര്‍ ആയി അവരോധിക്കപ്പെട്ടു. അഖാഡകളിലെ ഏറ്റവും പുരാതനവും ഏറ്റവും വലുതുമായ ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വര്‍ ആണ് സ്വാമി ആനന്ദവനം ഭാരതി. ദക്ഷിണ ഭാരതത്തില്‍ സനാതന സംസ്‌കാരത്തിനും ധാര്‍മ്മികതയ്‌ക്കും നേരേ നിരന്തരമായ വെല്ലുവിളികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് വടക്കേ ഇന്ത്യയിലെ അഖാഡകള്‍ തീരുമാനിച്ചുറപ്പിച്ച പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സ്വാമി ആനന്ദവനം ഭാരതിയുടെ അധികാരമേല്‍ക്കല്‍.

അഖാഡ എന്നാല്‍, ധര്‍മ്മസംരക്ഷണത്തിനായി, വേണ്ടിവന്നാല്‍ ആയുധമെടുക്കാന്‍ തയ്യാറായ സംന്യാസികളുടെ സംഘമാണ്.

ഗോകര്‍ണ്ണംമുതല്‍ കന്യാകുമാരിവരെയുള്ള പഴയ കേരളത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തു കിടക്കുന്ന തിരുനാവായയില്‍ പൂര്‍വ്വകാലംമുതലേ നടന്നിരുന്ന മാഘമക മഹോത്സവം തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത മഹാമണ്ഡലേശ്വറിന്റെ ശ്രദ്ധയില്‍ വന്നതിനെത്തുടര്‍ന്നാണ്, ‘കേരളത്തിന്റെ കുംഭമേള’ എന്ന് ഇതിനോടകം അറിയപ്പെട്ടുകഴിഞ്ഞ മാഘമക മഹോത്സവം നടത്താന്‍ തീരുമാനമായത്.

സനാതനസംസ്‌കാരത്തിനു നേരേ ഉയര്‍ന്ന വെല്ലുവിളികള്‍ നേരിടാനുള്ള ആഹ്വാനമാവുകയാണ് ഇത്തവണത്തെ തിരുനാവായ മാഘമഹോത്സവം. മാമാങ്കത്തില്‍ പടവെട്ടി മരിച്ച ലക്ഷക്കണക്കിനാള്‍ക്കാരുടെ ആത്മാക്കള്‍ക്കു വന്നുചേര്‍ന്ന ദുരിതം തീര്‍ത്ത് അവര്‍ക്ക് മോക്ഷം കൊടുക്കുന്നതിനായുള്ള പൂജകളിലൂടെയാണ് ഇത്തവണത്തെ മഹോത്സവം ആരംഭിക്കുന്നത്.

കേരളത്തിന്റെ രക്ഷയ്‌ക്കായി പരശുരാമന്‍ സ്ഥാപിച്ച നാല് അംബികാ ക്ഷേത്രങ്ങളില്‍നിന്നും ദീപശിഖകള്‍ മാഘമഹോത്സവ വേദിയിലെത്തിയ്‌ക്കും. ദക്ഷിണഗംഗ എന്ന് അറിയപ്പെടുന്ന ഭാരതപ്പുഴ ആരംഭിയ്‌ക്കുന്നത് തമിഴ്നാട്ടിലെ ഉഡുമല്‍പേട്ടിനടുത്തുള്ള തിരുമൂര്‍ത്തിമലയില്‍നിന്നാണ്. അത്രിമഹര്‍ഷിയും അനസൂയാദേവിയും തപസ്സു ചെയ്ത മലയാണ് ആനമലനിരകളിലെ തിരുമൂര്‍ത്തിമല. ഇവരെ പരീക്ഷിയ്‌ക്കാനായി ത്രിമൂര്‍ത്തികള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടതിനാലാണ് ഇതിന് തിരുമൂര്‍ത്തിമല എന്നു പേരുവന്നത്. പരീക്ഷണത്തില്‍ അനസൂയാദേവി വിജയിച്ചതിനെത്തുടര്‍ന്ന് സംപ്രീതരായ ത്രിമൂര്‍ത്തികള്‍ അത്രി-അനസൂയാ ദമ്പതിമാരുടെ മക്കളായി പിറക്കാന്‍ തീരുമാനിച്ചു. ത്രിമൂര്‍ത്തികളുടെ ഏകരൂപമായ ദത്താത്രേയന്റെ ജന്മദേശമായി തിരുമൂര്‍ത്തിമല മാറുന്നത് ഇങ്ങനെയാണ്. ദത്താത്രേയന്‍ ജൂനാ അഖാഡയുടെ ദേവതയാണ്. ഈ തിരുമൂര്‍ത്തിമലയില്‍നിന്നും ജനുവരി 19 ന് രാവിലെ ആരംഭിയ്‌ക്കുന്ന രഥയാത്ര ഉഡുമല്‍പേട്ട്, പെള്ളാച്ചി, എട്ടിമട, കോയമ്പത്തൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കേരളത്തില്‍ പ്രവേശിച്ച് പാലക്കാട്, തൃശൂര്‍, ഷൊറണൂര്‍, ഒറ്റപ്പാലം ഭാഗങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തിരുനാവായയില്‍ എത്തും. ഭാരതപ്പുഴയിലെ ത്രിമൂര്‍ത്തീഘട്ടമാണ് തിരുനാവായ. രഥയാത്ര നടക്കുന്നതിനിടയില്‍ത്തന്നെ ജനുവരി 19 ന് മഹാമാഘമഹോത്സവത്തിന്റെ ധര്‍മ്മധ്വജാരോഹണം തിരുനാവായയില്‍ നടക്കും. തിരുമൂര്‍ത്തിമലയില്‍നിന്ന് ആരംഭിയ്‌ക്കുന്ന രഥയാത്ര ജനുവരി 22 ന് തിരുനാവായയില്‍ എത്തും. മാഘമഹോത്സവം നടക്കുന്ന ഭാരതപ്പുഴയുടെ തീരത്ത്, തിരുനാവായയില്‍ എല്ലാ ദിവസവും നിളയെ പൂജിയ്‌ക്കുന്ന ചടങ്ങായ നിളാ ആരതി എന്ന അതിമനോഹരവും സംഗീതസാന്ദ്രവുമായ ചടങ്ങ് നടക്കും.

ഇത്തവണ കേരളത്തിലെ എല്ലാ രാജകുടുംബങ്ങളും എല്ലാ സംന്യാസിമഠങ്ങളും പങ്കാളികളാവും. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ പ്രമുഖ ആശ്രമങ്ങളും പങ്കാളിത്തം അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ വിവിധ സമ്പ്രദായക്കാര്‍ക്ക് അവരുടേതായ പൂജകള്‍ ചെയ്യാവുന്ന രീതിയിലാണ് ദേവതാവന്ദനങ്ങള്‍ ക്രമീകരിച്ചിരിയ്‌ക്കുന്നത്. മാഘമാസം വളരെ വിശേഷപ്പെട്ട മാസമാണ്. ഇതേസമയത്തുതന്നെയാണ് പ്രയാഗ്രാജില്‍ കല്പവാസം നടക്കുന്നത്. തിരുനാവായ മഹാമാഘമഹോത്സവത്തിലെ മൗനി അമാവാസി, വസന്തപഞ്ചമി, രഥസപ്തമി, ഗണേശജയന്തി, ഷഷ്ഠി, ഭീഷ്മാഷ്ടമി, മാഘപൗര്‍ണ്ണമി എന്നിവക്ക് പ്രത്യേക സ്‌നാന പ്രാധാന്യമുണ്ട്. സപ്തനദികളുടെ സാന്നിദ്ധ്യം ഭാരതപ്പുഴയില്‍ വരുന്ന മാഘമാസത്തിലെ നിളാസ്നാനം ചെയ്യുന്നതും പവിത്രമായ കാര്യമാണ്.

ഹര ഹര മഹാദേവ !

 രമേഷ് ഇളയിടത്ത്. 

ധർമ്മശാസ്താ വിഗ്രഹം(dharmasastha idol details )

ധർമ്മശാസ്താ വിഗ്രഹത്തിന്റെ ശാസ്ത്രീയമായ പ്രത്യേകത.!
ധർമ്മശാസ്താ വിഗ്രഹത്തെ ആളുകൾ തങ്കവിഗ്രഹമെന്ന് പറയുമെങ്കിലും പൂർണ്ണമായും തങ്കമല്ല. പഞ്ചലോഹ വിഗ്രഹമാണ്. നാം കാണുന്ന ഈ പഞ്ചലോഹ വിഗ്രഹം നിർമ്മിച്ചത് ചെങ്ങന്നൂരിൽ തട്ടാവിള വീട്ടിലെ അയ്യപ്പൻ ആചാരിയാണ്. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ ഊട്ടു പുരയിൽ വെച്ച് വൃതാനുഷ്ഠാനത്തോടെയായിരുന്നു വിഗ്രഹനിർമ്മാണം. വിഗ്രഹത്തിന് ഒന്നര അടി ഉയരമുണ്ട്. കൊല്ലവർഷം 1126 (എ ഡി 1951) മീനം 18-ാo തീയതി ഞായറാഴ്ച തിരുവോണം നക്ഷത്രത്തിൽ വിഗ്രഹം വാർത്തെടുത്തു. നാലുഭാഗം വെള്ളി, ഒരുഭാഗം സ്വർണ്ണം, എട്ടു ഭാഗം വീതം ചെമ്പും പിച്ചളയും അൽപം ഇരുമ്പും പ്രത്യേക അനുപാതത്തിൽ ഉരുക്കിയെടുത്താണ് പഞ്ചലോഹം നിർമ്മിക്കുന്നത്. സ്വർണ്ണത്തിന്റെ അളവ് നല്ലവണ്ണം കൂടിയതിനാൽ ധർമ്മശാസ്താ വിഗ്രഹത്തിന് പ്രഭയും ചൈതന്യവും ശക്തിയും വർദ്ധിച്ചു. ( എന്നാൽ 6 ഭാഗം ചെമ്പ്, 18 ഭാഗം വെളുത്തീയം, 5 ഭാഗം സ്വർണ്ണം, 7 ഭാഗം വെള്ളി, 3 ഭാഗം ഇരുമ്പ് എന്ന പക്ഷവുമുണ്ട്). 

ലോഹങ്ങൾക്ക് ഊർജ്ജതന്ത്ര ശാസ്ത്രത്തിൽ (physics) വളരെ പ്രാധാന്യമാണുള്ളത്. ദ്രവീകരണശക്തി (Melting Point) ഏറ്റവും കുറഞ്ഞ വെളുത്തീയം, ഏറ്റവും കൂടുതൽ ദ്രവീകരണശക്തിയുള്ള ഇരുമ്പ്, ഏറ്റവും കൂടുതൽ പ്രവാഹശേഷിയുള്ള (Conductivity) ചെമ്പ്, ഏറ്റവും അധികം പ്രതിബിംബശക്തിയുള്ള (Reflecting power) സ്വർണ്ണവും വെള്ളിയും, ലോഹങ്ങളെയെല്ലാം കൂട്ടിച്ചേർക്കാൻ അതിയായ ശേഷിയുള്ള കറുത്തീയം ഇവയെല്ലാം ഒന്നായി ചേരുമ്പോഴുണ്ടാകുന്ന -metallurgical properties and bonding technology- അനേകം വർഷം മുൻപുതന്നെ നമ്മുടെ പൂർവ്വികരായ ശില്പികൾ ബോധവാന്മാരായിരുന്നു എന്നതിന് ഉദാഹരണമല്ലേ!

സ്വാമിയേ ശരണമയ്യപ്പാ!

     കടപ്പാട്: അരവിന്ദാക്ഷൻ നായർ