Keyman for Malayalam Typing

സന്ധ്യാനാമം

🪔🙏

നമശ്ശിവായയാദിയായൊരക്ഷരങ്ങൾ കൊണ്ടു ഞാൻ
ചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനും
മനസ്സിൽ വന്നുദിപ്പതിന്നനുഗ്രഹിക്ക വാണിയും
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ!

മനുഷ്യനായി മന്നിൽ വന്നു ഞാൻ പിറന്ന കാരണം
മനപ്രസദമില്ലെനിക്കു വ്യാധി കൊണ്ടൊരിക്കലും
മുഴുത്തു വന്ന വ്യാധി വേരറുത്തു ശാന്തി നൽകുവാൻ
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ!

ശിവായ നാമമോതുവാനെനിക്കുമുണ്ടൊരാഗ്രഹം
ശിവാ കൃപാ കടാക്ഷമറ്റെനിക്കുമില്ലൊരാശ്രയം
ശിവായ ശംഭുവിൻ പദാരവിന്ദമോടു ചേർക്കണം
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ!

വലിയമാമലമകളെ വാമഭാഗെ വച്ചതും
വഴിയൊടു പകുത്തുപാതി ദേഹവും കൊടുത്തതും
വടിവൊടങ്ങു ഗംഗ ചന്ദ്രമൗലിയിൽ ധരിച്ചതും
നമശ്ശിവായ പാർവതീശ പാപനാശന ഹരേ!

യമൻ വരുന്ന നേരമങ്ങെനിക്കു പേടി പോക്കുവാൻ
എരിഞ്ഞ കണ്ണിലഗ്നിയോടെ യമനെയൊന്നു നോക്കണം
ഇണങ്ങി നിന്ന ദേഹി ദേഹമോടു വേർപെടുമ്പൊഴും
നമശ്ശിവായ പാർവതീശ പാപനാശന ഹരേ!
-🙏-


ദൈവത്തിന്റെ ഇടപെടൽ

        ദൈവത്തിന്റെ ഇടപെടൽ
ജീവിതവഴിയിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് തകർന്നു പോകുമെന്ന സാഹചര്യങ്ങളിൽ, തികച്ചും അപ്രതീക്ഷിതമായി നമുക്ക് പ്രത്യാശയുടെ കൈത്താങ്ങായി സഹായങ്ങൾ കിട്ടാറുണ്ട്. ഭാഗ്യമെന്നും ദൈവാധീനമെന്നുമൊക്കെ നാം അതിനെ കരുതാറുമുണ്ട്. അചഞ്ചലമായ ആത്മവിശ്വാസം, ജീവിതശുദ്ധി, തെളിമയാർന്ന മനോഭാവം, സഹജീവിസ്നേഹം എന്നിവയിൽ അടിയുറച്ച് ജീവിതം നയിച്ചുവന്നതിന്റെ നേർസാക്ഷ്യമാണ് ആ വരദാനങ്ങൾ. വ്യക്തികളുടെ രൂപത്തിൽ, അന്നം, ധനം, തൊഴിൽ എന്നീ നിലകളിൽ, അമ്പരപ്പിക്കുന്ന സംഭവങ്ങളും അനുഭവങ്ങളുമായി നമ്മുടെ ജീവിതത്തിൽ ഈശ്വരൻ തന്നെ ഇടപെടുന്നതായി ഈ അനുഗ്രഹത്തെ നമുക്ക് തിരിച്ചറിയാൻ സാധിക്കും.        
          🕉️ 🕉️ 🕉️

സുഭാഷിതം 28

"നിർധനശ്ചാപി കാമാർത്ഥീ ദരിദ്രഃ കലഹപ്രിയഃ 
മന്ദശാസ്ത്രോ വിവാദാർത്ഥീ ത്രിവിധം മൂർഖലക്ഷണം."

✓സുഭാഷിത സുധാനിധി

വിഡ്ഢികളില്‍ വെച്ച് ഏറ്റവും വിഡ്ഢികൾ ആയവരുടെ എടുത്തു പറയാൻ പാകത്തിൽ കാണുന്ന മൂന്ന് ലക്ഷണങ്ങങ്ങൾ.

൧. കൈയിൽ ചില്ലിക്കാശു എടുക്കാൻ വകയില്ല, അടുത്ത ഊണിനു തെണ്ടി നടക്കണം എങ്കിലും എല്ലാ സുഖസൌകര്യങ്ങളും അനുഭവിക്കണം എന്ന തത്രപ്പാട്.

൨. ഒരു കഴിവും ഇല്ല, സാമ്പത്തികമായോ ശാരീരികമായോ ഒന്നും നേടിയെടുക്കാനുള്ള കെല്പ് ഒട്ടുമില്ല.. പക്ഷെ മറ്റുള്ളവരുമായി വഴക്ക് കൂടി അതിലെല്ലാം അവരെ തോൽപ്പിക്കാനുള്ള വ്യഗ്രത.

൩. ശാസ്ത്രങ്ങളിലും കലകളിലും ഒന്നും ഒട്ടും അറിവോ വായനയോ ഇല്ലേയില്ല. പക്ഷെ വലിയ സഭകളിലും സമിതികളിലും ഞെളിഞ്ഞിരിന്നു ചര്‍ച്ചകൾ നടത്താൻ ഉള്ള തീവ്രശ്രമം.

(निर्धनश्चापि कामार्थी दरिद्रः कलहप्रियः |
मंदशास्त्रो विवादार्थी त्रिविधं मूर्खलक्षणम् ||)

(सुभाषित सुधानिधि)
***

ഇന്നത്തെ നാമ ജപം 2

🙏 ഇന്നത്തെ നാമജപം 🙏

പ്രളയ പയോധിജലേ, കൃഷ്ണ! 
 ധൃതവാനസി വേദം വിഹിതവഹിത്ര
ചരിത്രമഖേദം കേശവധൃത!
മീനശരീര ജയജഗദീശ ഹരേ! 
കൃഷ്ണ! കൃഷ്ണ! ജയജഗദീശഹരേ!

ക്ഷിതിരതി വിപുലതരേ ഹരേകൃഷ്ണ!
തവ തിഷ്ഠതിപ്രൃഷ്ഠേ
ധരണിധരണകിണ  ചക്രഗരിഷ്ഠേ
കേശവധൃത-കച്ഛപരൂപ! ജയ ജഗദീശഹരേ, ഹരേകൃഷ്ണ! ജയ

വസതി ദശനശിഖരേ- ഹരേകൃഷ്ണ! ധരണീ തവ ലഗ്നാ
ശശിനി കളങ്കകലേവ നിമഗ്നാ കേശവ ധൃത-
സൂകരരൂപ! ജയ ജഗദീശഹരേ കൃഷ്ണ ജയ ജഗദീശ.

ശ്രീഭഗവാനെ പ്രാർത്ഥിച്ചെഴുതുക: ജയ ജഗദീശഹരേ കൃഷ്ണ ജയ ജഗദീശ.
     ...


മഹാബലിയും വാമനനും

മഹാബലി

കുറെ കാലമായി പലർക്കുമുണ്ട് ഒരു വലിയ സംശയം! എന്താണ്  സംശയം ? പറയാം....

മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളാണ് താഴെയുള്ളത്.

(1) മത്സ്യം
(2) കൂർമ്മം 
(3) വരാഹം 
(4) നരസിംഹം 
(5) വാമനൻ 
(6) പരശുരാമൻ 
(7) ശ്രീരാമൻ 
(8) ബലഭദ്രൻ 
(9) കൃഷ്ണൻ 
(10) കൽക്കി

ഇവിടെ നിന്നാണ് സംശയത്തിന്റെ തുടക്കം....

മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണല്ലോ വാമനൻ.

വാമനനാണല്ലോ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്.
മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണല്ലോ പരശുരാമൻ.
പരശുരാമൻ മഴു എറിഞ്ഞാണല്ലോ കേരളം ഉണ്ടായത്...

കേരളം ഉണ്ടാകുന്നതിനു മുമ്പ്
എങ്ങനെ മഹാബലി കേരളം ഭരിച്ചു?
ഇതാണ് സംശയം!

ആശാപിള്ളയുടെ വിവരണം:

കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാണ്. അങ്ങിനെയെങ്കിൽ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങിനെ മഹാബലിയെ കേരളത്തിൽ വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി?

 ഇതിഹാസങ്ങളിലെ ചരിത്രവും 
യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ള ഒരന്വേഷണ യാത്ര..

തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാൻ അല്പം യുക്തിപൂർവ്വം പുരാതന ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം.

അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാര്ത്ഥത്തിൽ ആരാണ് ? 
ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്.

മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന് ജഗത്തിൽ അവതരിക്കേണ്ടി വന്നിട്ടുണ്ട്.

1. നരസിംഹാവതാരം -

പരമ വിഷ്ണു ഭക്തനും അസുര ചക്രവർത്തിയുമായിരുന്ന പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് ദാനധർമ്മങ്ങളിൽ പേരുകേട്ട മഹാബലി ചക്രവർത്തി. 

അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച അസുര ചക്രവർത്തി ഹിരണ്യ കശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദൻ. അമ്മയുടെ ഗർഭത്തിലിരുന്നു നാരദ മഹർഷിയുടെ
സത്സംഗം കേൾക്കാൻ ഇടയായ പ്രഹ്ലാദന് കുഞ്ഞായിരിക്കുമ്പോൾ മുതൽ അതീവ വിഷ്ണു ഭക്തനായി കാണപ്പെട്ടു.

പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയിൽ ക്രുദ്ധനായ ഹിരണ്യ കശിപു പ്രഹ്ലാദനെ കൊല്ലുവനായി നിരവധി തവണ ശ്രമിച്ചു. അഹങ്കാരത്താൽ മദിച്ചു മറിഞ്ഞു ദുഷ്ടതയുടെ പര്യായമായി മാറിയ ഹിരണ്യകശിപുവിനെ അവസാനം മഹാവിഷ്ണു നരസിംഹ രൂപത്തിൽ (നാലാമത്തെ അവതാരം) അവതരിച്ചു വധിക്കുകയും ചെയ്തു.

ഇന്നത്തെ ഡെക്കാൺ പ്രദേശം (ആന്ധ്രപ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിൽ ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹമുർത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂർത്തിയുടെ ഒൻപതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് ആഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളിൽ പ്രധാനപെട്ട ഒന്നാണ് പ്രകൃതി രമണീയമായ ദൈവീകമായ അനുഭൂതി തുളുമ്പുന്ന ആന്ധ്രയിലെ ആഹോബിലം എന്ന പുണ്യ ദേശം.

ഹിരണ്യകശിപുവിന്റെ കാലത്തിനുശേഷം പ്രഹ്ലാദൻ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു.

2. വാമനാവതാരം-

പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദേഹത്തിന്റെ മകൻ വിരോചനനും മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവർത്തി. അതി ശക്തിമാനും നീതിമാനുമായിരുന്ന ബലി ചക്രവർത്തി 
സമ്പല്സമൃദ്ധമായ ഭരണം കാഴ്ചവച്ചു.

 അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങൾ ഭരണം കുറ്റമറ്റതും ശക്തവുമാക്കി.

വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര- മധ്യപ്രദേശ് അതിർത്തി പ്രദേശം) വരെ തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകൾ സമ്പത്തിൽ മതിമറന്നാഹ്ലാദിക്കാൻ തുടങ്ങി. 
സമൂഹത്തോടുള്ള കടമയായ പഞ്ച യജ്ഞങ്ങളും കർമ്മങ്ങളും സ്വധർമ്മങ്ങളും മറക്കാൻ തുടങ്ങി.
അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന് സ്ഥാനമില്ലാതായി.
രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യച്യുതിയിൽ ദുഖിതരായ ഇന്ദ്രാതി ദേവതകൾ മഹാവിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചു. ബലി ചക്രവർത്തിയുടെ കീഴിൽ അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ഭഗവാൻ ധർമ്മ പുനസ്ഥാപനത്തിനായി വാമനനായി ഭൂമിയിൽ അവതരിച്ചു.

അപ്പോൾ തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുത്തുന്നതിനു വേണ്ടി ബലി ചക്രവർത്തി ഭൃഗുഗഛത്തിൽ അശ്വമേധ യാഗം നടത്തുന്ന സമയം.
ശ്രാവണ (ചിങ്ങം) മാസത്തിലെ തിരുവോണം ദിനത്തിൽ വാമനൻ ഒരു ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തിൽ ബലി ചക്രവർത്തിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി ബലിയോടാവശ്യപ്പെട്ടു. 
സമ്പല്സമൃദ്ധമായ തന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാൻ അല്പം സ്ഥലം പോലുമില്ലെന്നോ? തന്റെ രാജ്യത്തിൽ എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാൻ ബലി അനുവാദം നല്കി. അപ്പോൾ ഭഗവാൻ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു.
ഒന്നാമത്തെ അടിയിൽ ഭൂമിയും രണ്ടാമത്തെ അടിയിൽ ആകാശവും അളന്ന വാമനൻ മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോൾ അഹന്ത ശമിച്ച മഹാബലി തന്റെ മുമ്പിൽ പുണ്യ ദർശനം നല്കിയ മഹാവിഷ്ണുവിന്റെ മുമ്പിൽ ഭക്ത്യാദര പൂർവ്വം ശിരസ്സു നമിച്ചു.

ബലി ചക്രവർത്തിയുടെ ശിരസ്സിൽ തൃപ്പാദം സ്പർശിച്ചു അമരത്വത്തിലേക്ക് മോക്ഷം നല്കിയശേഷം ബലിയുടെ നീതിനിർവഹണത്തിൽ അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നു മുതൽ ബലി ചക്രവർത്തി 'മഹാബലി' എന്ന പേരിൽ പ്രജകൾ എന്നും സ്മരിക്കുമെന്നും, അടുത്ത മന്വന്തരത്തിൽ 'ഇന്ദ്രൻ' ആവുമെന്നും വരം നൽകി.

 അന്നു മുതൽ മഹാബലിയുടെ പ്രജകൾ ഭക്ത്യാദരപൂർവ്വം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിചക്രവർത്തിയെ വരവേല്ക്കാനായ് ഓരോ വർഷവും ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും.
ആന്ധ്രപ്രദേശിലെ ഈ ആഘോഷം പിന്നെ എങ്ങിനെ കേരളത്തിൽ എത്തി?!!

3. പരശുരാമാവതാരം-

ജമദഗ്നി മഹർഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ് സഹസ്രാർജ്ജുനൻ ഭൂമിയിൽ പലതരത്തിലുള്ള അക്രമങ്ങൾ അഴിച്ചുവിടാൻ തുടങ്ങി. അപ്പോൾ മഹാവിഷ്ണു ജമദഗ്നി മഹർഷിയുടെ പുത്രൻ പരശുരാമാനായി അവതരിച്ചു. 
സഹസ്രാർജ്ജുനൻ തുടർന്നും നടത്തിയ ആക്രമണങ്ങളിൽ ജമദഗ്നി മഹർഷി കൊല്ലപ്പെട്ടു. അതിൽ പ്രതികാരം ജ്വലിച്ച പരശുരാമൻ ഈ കടുംകൈ ചെയ്തവന്റെ കുലം നാമാവശേഷമാക്കും എന്ന് ശപഥം ചെയ്തു. ഹിമാലയത്തിൽ പരമശിവൻ്റെ ശിക്ഷണത്തിൽ പത്തു വർഷത്തോളം നീണ്ട അയോധന പരിശീലനം നടത്തി തിരിച്ചുവന്നു.

തുടർന്നുണ്ടായ യുദ്ധങ്ങളിൽ ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാർ വധിക്കപെട്ടു. 
തന്റെ ശപഥം പൂർത്തിയാക്കി.

പരശുരാമന് പിന്നീടു പാപ മോചനത്തിനായി ഒരേ ഒരു വഴി, ബ്രാഹ്മണർക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു.
മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവൻ അനുഗ്രഹിച്ചു നല്കിയിരുന്ന മഴുവുമായി ഗോകർണ്ണത്തു എത്തി, താൻ മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നല്കുവാൻ വരുണദേവനോട് ആജ്ഞാപിച്ചു. 

അങ്ങിനെ നേടിയ മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരിൽ അറിയപ്പെട്ടത്.

പരശുരാമൻ കടലിൽ നിന്നും സൃഷ്ടിച്ച ഭൂമിയിലേക്ക്- വിന്ധ്യസത്പുര ഭാഗങ്ങളിൽ (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവൻ ശിവാലയങ്ങളും ദുർഗ്ഗാലയങ്ങളും അവർക്കുവേണ്ടി പരശുരാമൻ നിർമ്മിച്ചു. ബ്രാഹ്മണർ കേരളത്തിന്റെ ഭരണം ഏറ്റെടുത്തു.

കാലക്രമത്തിൽ കൃഷിയാവശ്യത്തിനും മറ്റു നിർമ്മാണ ജോലികൾക്കും മറ്റുമായി മറ്റു കുലങ്ങളിൽപെട്ട നിരവധി ആളുകൾ സമീപ നാട്ടുരാജ്യങ്ങളായ തമിഴ്, കർണ്ണാടക, ആന്ധ്ര എന്നീവിടങ്ങളിൽ നിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി.
കാലാന്തരത്തിൽ വിവിധ നാട്ടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ കേരളമായി മാറി. മധ്യഭാരതത്തിലെ വെളുത്ത നിറമുള്ളവരും, ഉത്തരപൂർവ്വദിക്കുകളിലെ ദേശങ്ങളിലെ ഇരുനിറമുള്ളവരും ഒരുപോലെ കാണപ്പെടുന്ന ഏക ദക്ഷിണേന്ത്യൻ ദേശം കേരളമാണ്.

കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണർക്ക് കേരളത്തിലുണ്ടായിരുന്ന അധികാരവും മേൽക്കോയ്മയും സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്. ഭൂപരിഷ്കരണ/ നിയന്ത്രണ നിയമം വരുന്നതു വരെയും ബ്രാഹ്മണർക്ക് കേരളത്തിൽ മേൽക്കോയ്മ ഉണ്ടായിരുന്നതായികാണാം.

നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തിൽ നിന്നും വന്ന ബ്രാഹ്മണർ അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളും കൈവിട്ടില്ല.

തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവർ തലമുറകൾക്ക് കൈമാറി. 

പില്ക്കാലത്ത് ആന്ധ്രയിൽ ബലിയുടെ സാമ്രാജ്യം അസ്തമിക്കുകയും തുടർന്നു വന്ന രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നിരോധിക്കുകയും ചെയ്തു.

 പശ്ചിമഘട്ടത്തിനാൽ സുരക്ഷിതമായിരുന്ന കേരളത്തിൽ മഹാബലിയെ വരവേല്ക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കപ്പെടുന്നു.

കേരളം സൃഷ്ടിച്ചത് മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ തന്നെയാണെന്നും, വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ മഹാബലിയെ കേരളത്തിൽ വന്നല്ല അനുഗ്രഹിച്ചത് എന്നും, പിന്നീട് ചരിത്രമെങ്ങനെ മാറിമറഞ്ഞു എന്നും ഇതിൽ നിന്നും വ്യക്തമാകുന്നു .

നമുടെ പൂർവ്വികർ നമുക്ക് കൈമാറിയ വസന്തങ്ങളുടെയും സന്തോഷത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഈ ആഘോഷവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകൾക്കും പകർന്നു നൽകാം.

( ആശ പിള്ള)

🙏🙏🙏